Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; സിപിഐഎമ്മിന്റെ അറിവോടെയെന്ന് പ്രതിപക്ഷം

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് നിയമ സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. വായ്‌പാ വിതരണത്തിൽ ഗുരുതര ക്രമക്കേടെന്ന് ആരോപണം. ബാങ്കിൽ വായ്പ തട്ടിപ്പ് നടന്നത് സി പി ഐ എം നേതൃത്വത്തിന്റെ അറിവോടെയെന്ന് ഷാഫി പറമ്പിൽ എംഎൽ എ ആരോപിച്ചു. സൂപ്പർ മാർക്കറ്റിലെ അക്കൗണ്ടന്റിന്റെ പേരിൽ 13 കോടി രൂപ വായ്പ നൽകി. ബാങ്കിൽ തട്ടിപ്പിന്റെ പരമ്പരയാണ് നടന്നതെന്ന് പ്രതിപക്ഷം കൂട്ടിച്ചേർത്തു.

തട്ടിപ്പ് വർത്തയായപ്പോഴാണ് ഭരണസമിതി പിരിച്ചുവിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മൂന്ന് വര്ഷം പാർട്ടിയും വകുപ്പും അന്വേഷിച്ചിട്ട് എന്തായെന്ന് നിയസഭയിൽ പ്രതിപക്ഷം ചോദിച്ചു.

അതേസമയം കോടികളുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂർ ബാങ്കിലെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാർ ഇന്നലെ പിരിച്ചുവിട്ടിരുന്നു . വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൻ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു നടപടി.

ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നത് കണക്കിലെടുത്താണ് കെ.കെ. ദിവാകരൻ പ്രസിഡന്റായിരിക്കുന്ന ഭരണസമിതി ജില്ലാ രജിസ്ട്രാർ പിരിച്ചുവിട്ടിരിക്കുന്നത്. മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാർ (ജനറൽ) എംസി അജിത്തിനെ കരുവന്നൂർ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തി.

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ വായ്പ തട്ടിപ്പ് നടന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്. 2014-20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ പണം ലഭ്യമായിരുന്നില്ല. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുന്‍കൈ എടുത്താണ് പരാതി നല്‍കിയത്. പലര്‍ക്കും ആവശ്യത്തില്‍ അധികം പണം വായ്പയായി നല്‍കിയെന്നാണ് ആരോപണം. കൊടുക്കാവുന്ന പരമാവധി തുക നല്‍കിട്ടുണ്ടെന്നും മിക്കതും ഒരേ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നുമാണ് വിവരം.