Kerala

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പോപ്പുലർ ഫ്രണ്ട് മാർച്ചിൽ സംഘർഷം

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിലേക്ക് നടത്തിയ പോപ്പുലർ ഫ്രണ്ടിന്റെ മാർച്ചിൽ സംഘർഷം. മാർച്ചിന് നേരെ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാഖ്യത്തിന്റെ പശ്ചാത്തലത്തിൽ നിരവധി പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.

ഇടതുപക്ഷ സർക്കാർ ആർ എസ്എസിന്റെ തിരക്കഥയ്ക്കനുസരിച്ച് പ്രവർത്തിക്കുന്നവെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ ആക്ഷേപം. വിവേചനത്തോടെയുള്ള നടപടിയാണ് പൊലീസ് പലപ്പോഴും സ്വീകരിക്കുന്നതെന്ന് പ്രവർത്തകർ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ചുമായി പോപ്പുലർ ഫ്രണ്ട് എത്തിയത്. 1500 ഓളം പേർ മാർച്ചിൽ പങ്കെടുത്തിരുന്നു.

ദേവസ്വം ബോർഡ് ജംഗ്‌ഷനിൽ മുന്നിൽ ബാരിക്കേഡുകൾ വച്ച് പൊലീസ് മാർച്ച് തടഞ്ഞിരുന്നു. എന്നാൽ പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. എന്നാൽ പ്രവർത്തകർ പിന്തിരിഞ് പോകാൻ തയ്യാറായില്ല. തുടർന്ന് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.