Kerala

മുഖ്യമന്ത്രിയുടെ ന്യായീകരണം വിസ്മയകരം; ഇതാണോ സ്ത്രീപക്ഷം? പ്രതിപക്ഷ നേതാവ്

സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ന്യായീകരണം വിസ്മയിപ്പിച്ചു. ഇതാണോ സ്ത്രീപക്ഷമെന്നും ചോദ്യം. മന്ത്രി എ കെ ശശീന്ദ്രന്റെ ദുര്‍ബല വാദം ഇത് സ്ത്രീപീഡന പരാതിയാണെന്ന് അറിഞ്ഞല്ല പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചതെന്നാണ്. അതുതന്നെയാണ് മുഖ്യമന്ത്രിയും ഉന്നയിച്ചത്. ഫോണ്‍ കോളില്‍ പത്മാകരന്‍ എന്ന മുതലാളി മകളെ കയറിപ്പിടിച്ച പരാതിയിലാണോ വിളിച്ചതെന്ന് പിതാവ് ചോദിക്കുന്നുണ്ട്. അതെ എന്ന് പറയുന്ന ശശീന്ദ്രന്‍ നല്ല രീതിയില്‍ തീര്‍ക്കണമെന്ന് അപ്പോഴും വ്യക്തമാക്കുന്നുണ്ട്. ഇത് അപമാനകരമാണ്.

ജൂണ്‍ 28ന് കൊടുത്ത പരാതി ജൂലൈ 20തിന് വാര്‍ത്ത വരുന്നത് വരെ പരാതി ഫ്രീസറില്‍ വച്ചു. സ്ത്രീകള്‍ക്ക് എതിരെ അക്രമം ഉയര്‍ന്നുവരുന്ന കാലത്ത് പരാതി 22 ദിവസം ഫ്രീസറില്‍ വച്ചത് എന്തിനാണെന്നതിന് മറുപടിയില്ല. സ്വാധീനമുള്ളവര്‍ക്ക് സ്ത്രീപീഡനക്കേസ് അട്ടിമറിക്കാന്‍ കഴിയും. പരാതിക്കാരെ മന്ത്രിമാര്‍ വരെ വിളിച്ച് സ്വാധീനം ചെലുത്തുകയാണ്. നവോത്ഥാനത്തെ കുറിച്ചും വന്‍മതിലിനെ കുറിച്ചും സ്ത്രീപക്ഷത്തെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന സിപിഐഎം ഇങ്ങനെയാണോ സ്ത്രീകളെ ചേര്‍ത്തു നിര്‍ത്തേണ്ടത്.

അതേസമയം പിഎസ്‌സി റാങ്ക് പട്ടികകളുടെയും കാലാവധി ആറ് മാസത്തേക്ക് നീട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നീട്ടി നല്‍കിയ കാലാവധിയില്‍ വളരെ കുറച്ച് നിയമങ്ങള്‍ മാത്രമാണ് നടന്നത്. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സമീപനം അവസാനിപ്പിക്കണം. ഉദ്യോഗാര്‍ത്ഥികളുമായുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഒന്നും നടപ്പായില്ലെന്നും നിയമസഭയില്‍ അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.