Kerala

‘വീട്ടിൽ കഴിയുന്നയാളെ ആക്ഷേപിക്കുന്നോ?. മകളെപ്പറ്റി പറഞ്ഞത് പച്ചക്കള്ളം’; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ മകളെപ്പറ്റിയുള്ള പരാമർശത്തിൽ യുഡിഎഫ് അം​ഗം മാത്യു കുഴൽനാടനോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
മുഖ്യമന്ത്രിയുടെ മകളെയും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടറായിരുന്ന ജെയ്ക് ബാലഗോപാലിനെയും കുറിച്ച് മാത്യു കുഴൽനാടൻ നടത്തിയ പരാമർശങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

‘മാത്യു കുഴൽനാടന്റെ വിചാരം എന്തും എങ്ങനെയും തട്ടിക്കളയാന്നാണ്. മകളെപ്പറ്റി പറഞ്ഞാൽ ഞാനങ്ങ് കിടിങ്ങിപ്പോകുമെന്നാണോ ധാരണ. പച്ചക്കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരു വ്യക്തിയെ എന്റെ മകൾ മെന്റർ ആയി വെച്ചിട്ടേയില്ല. സത്യവിരുദ്ധമായ കാര്യങ്ങൾ പറയരുത്. അത്തരം കാര്യങ്ങൾ മനസിൽ വെച്ചാൽമതി. അസംബന്ധങ്ങൾ വിളിച്ചുപറഞ്ഞ ശേഷം വീണ്ടും അസംബന്ധങ്ങൾ ആവർത്തിക്കുകയാണോ?.

ആളുകളെ അപകീർത്തിപ്പെടുത്താനായി എന്തും വിളിച്ചുപറയുന്ന സ്ഥിതിയെടുക്കരുത്. വേണ്ടാത്ത കാര്യങ്ങൾ പറയാനാണോ സഭാവേദി ഉപയോ​ഗിക്കേണ്ടത്. രാഷ്ട്രീയമായി കാര്യങ്ങൾ പറയണം. തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാട്ടണം. വെറുതേ വീട്ടിൽ കഴിയുന്നയാളെ ആക്ഷേപിക്കുന്നോ? ഇതാണോ സംസ്കാരം’. ഇനി ഇത്തരം കാര്യങ്ങളുമായി മുന്നോട്ടുപോവരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പുനൽകി.

ഒരു കമ്പനി തുടങ്ങി വലിയ നിലയിലായവരാണ് മുഖ്യമന്ത്രിയുടെ മകൾ എന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു മാത്യു കുഴൽനാടന്റെ പ്രസം​ഗം.
‘ഇനി മുഖ്യമന്ത്രിയുടെ മകളെ കുറിച്ച് പറയാം. അവരെ എനിക്ക് ബഹുമാനമാണ്. അവരൊരു കമ്പനി തുടങ്ങി വലിയ നിലയിലായവരാണ്. ആ കമ്പനിയുടെ പേരാണ് എക്‌സാ ലോജിക്. ആ കമ്പനിയുടെ വെബ്‌സൈറ്റില്‍ ചില കാര്യങ്ങള്‍ അവര്‍ പറഞ്ഞിരുന്നു. ‘എന്റെ മെന്ററെ പോലെ ഞാന്‍ കാണുന്നയാളാണ് ജെയ്ക് ബാലഗോപാല്‍.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടറായിരുന്നു ജെയ്ക്. ഇതിന് തൊട്ടുപിന്നാലെ ആ വെബ്‌സൈറ്റ് ഡൗണായി. പിന്നീട് വെബ്‌സൈറ്റ് അപ് ആയപ്പോള്‍ ജെയ്കിനെ കുറിച്ച് പറഞ്ഞ കാര്യം അതിലില്ലായിരുന്നു. എന്താണ് അവിടെ മറച്ചത്? പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനി വഴിയല്ലേ സ്വപ്‌ന എത്തിയതെന്ന് നിഷേധിക്കാനാകുമോ? ആ കമ്പനിയുടെ ഡയറക്ടര്‍ ജെയ്കിനെ കുറിച്ച് മുഖമന്ത്രിയുടെ മകള്‍ പറഞ്ഞത് നിഷേധിക്കാനാകുമോ?’ – ഇങ്ങനെയായിരുന്നു മാത്യു കുഴൽനാടന്റെ പരാമർശം.