Kerala

കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനറേയും: കെ സുധാകരന്‍

കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനറേയുമാണെന്ന് കെ സുധാകരൻ എംപി. അക്രമരാഷ്ട്രീയത്തിൻ്റെ ഉപാസകരാണ് പിണറായി വിജയനും ഇ.പി ജയരാജനും. കൊലപാതകവും അക്രമവും സിപിഐഎം ശൈലിയും പാരമ്പര്യവുമാണ്. കൊന്നും കൊല്ലിച്ചും രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ സിപിഐഎം നേതാക്കളെന്നും കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി.

പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്ന ആഭ്യന്തരവകുപ്പ് രാജ്യത്തിന് നാണക്കേടാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച ഇ.പി ജയരാജന് പൊലീസ് സംരക്ഷണവും സുരക്ഷയും ഒരുക്കുന്നു. കോടതി ഉത്തരവിട്ടിട്ടും എല്‍.ഡി.എഫ് കണ്‍വീനറെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാകുന്നില്ല. എ.കെ.ജി സെൻ്റർ അക്രമണത്തിന് പിന്നിലെ ആസൂത്രകനാണ് ജയരാജന്‍ എന്നും സുധാകരൻ കുറ്റപ്പെടുത്തി.

ഇടത് കേന്ദ്രങ്ങളിൽ നിന്നുള്ള ഉത്തരവ് നടപ്പാക്കുന്ന ചില ഉദ്യോഗസ്ഥര്‍, പൊലീസ് സേനയെ സിപിഎമ്മിന്റെ പോഷക സംഘടനായാക്കി മാറ്റി. സ്വന്തം അണികളെ പോലും നിഷ്ഠൂരമായി വെട്ടിക്കൊല്ലുന്ന പ്രസ്ഥാനമായി പാർട്ടി അധപതിച്ചു. പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ വധക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തല്‍ അതിന് തെളിവെന്നും രക്തസാക്ഷികളെ സൃഷ്ടിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും സുധാകരന്‍ പറഞ്ഞു.