India Kerala

കുഞ്ഞാലിക്കുട്ടിയും ചാഴികാടനും പത്രിക സമര്‍പ്പിച്ചു

സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നും തുടരുന്നു. ലീഗ് സ്ഥാനാര്‍ഥികളായ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനും പത്രിക സമര്‍പ്പിച്ചു. കുമ്മനം രാജശേഖരനാണ് എന്‍.ഡി.എയില്‍ നിന്ന് ആദ്യമായി പത്രിക സമര്‍പ്പിച്ചത്.

പാണക്കാട് മുഹമ്മദ് ശിഹാബ് തങ്ങളുടെ ഖബറിടത്തില്‍ പ്രാര്‍ഥന നടത്തി. തുടര്‍ന്ന് ഡി.സി.സി ഓഫീസിലേക്ക് പോയി കോണ്‍ഗ്രസ് നേതാക്കളേയും കൂട്ടിയാണ് മലപ്പറം കലക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിച്ചത്.ലീഗ് എം.എല്‍.എമാരും കൂടെയുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണിക്കൊപ്പമെത്തിയാണ് കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. എം.എല്‍.എമാരായ മോൻസ് ജോസഫ് ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. നാല് സെറ്റ് പത്രികയാണ് സമർപ്പിച്ചത്.

എന്‍.ഡി.എ മുന്നണിയില്‍ നിന്ന് കുമ്മനം രാജശേഖരനാണ് ആദ്യം പത്രിക നല്‍കിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള അടക്കമുള്ള നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. കവടിയാറില്‍ നിന്ന് പ്രകടനമായാണ് കുമ്മനം രാജശേഖരന്‍ പത്രിക സമര്‍പ്പിക്കാന്‍ തിരുവനന്തപുരം കലക്ട്രേറ്റിലെത്തിയത്. പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജ് ഉച്ചക്ക് ശേഷം നാമനിര്‍ദേശ പത്രിക നല്‍കും.