Kerala

പ്രവാചക നിന്ദ; കേന്ദ്ര സർക്കാർ മാപ്പ് പറയണമെന്ന് സമസ്ത

ബിജെപി നേതാക്കളുടെ പ്രവാചക അധിക്ഷേപത്തിൽ കേന്ദ്രം മാപ്പ് പറയണമെന്ന സമസ്ത. പ്രവാചക നിന്ദയും വിദ്വേഷ പ്രചാരണവും തടയണമെന്ന് സമസ്ത ആവശ്യപ്പെട്ടു. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും സമസ്ത പറഞ്ഞു.

രാജ്യത്തിന്റെ യശസിന് കളങ്കം വരുത്തുന്ന വിധത്തിൽ ഉത്തരവാദപ്പെട്ടവരിൽ നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവാചക നിന്ദയും പരമത വിദ്വേഷ പ്രചാരണവും തടയാൻ കർശന നിയമ നടപടി സ്വീകരിക്കണമെന്നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ എന്നിവർ ആവശ്യപ്പെട്ടത്.

ബി.ജെ.പി വാക്താവ് നുപൂർ ശർമയുടെ പ്രസ്താവന അത്യന്തം അപലപനീയവും ഖേദകരവുമാണെന്ന് സമസ്ത പറയുന്നു. ഭരിക്കുന്ന പാർട്ടിയുടെ നേതാക്കന്മാരുടെ പ്രസ്താവന ആയത്‌കൊണ്ട് അതിനെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. മറിച്ച് കേന്ദ്ര സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെയും പ്രസ്താവനകളുടെയും തുടർച്ചയായി വേണം ഇതിനെ കരുതാൻ. അതുകൊണ്ട് പാർട്ടി നടപടി കൊണ്ട് മാത്രം ഈ പ്രശ്‌നം തീർക്കാൻ സാധിക്കില്ല. കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി മാപ്പുപറയുകയും പ്രവാചക നിന്ദ നടത്തിയവർക്കെതിരേ മാതൃകാപരമായി നടപടി സ്വീകരിക്കുകയും വേണെന്ന് സമസ്ത പറയുന്നു.

ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള കുറ്റങ്ങൾ ചാർത്തിക്കൊണ്ട് പ്രവാചക നിന്ദ നടത്തിയ കുറ്റക്കാർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിച്ച് ശിക്ഷ ഉറപ്പു വരുത്താനുള്ള നീക്കം കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും സമസ്ത ആവശ്യപ്പെടുന്നു.