India Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ ക്രിസ്മസ് വിപണിക്ക് വന്‍ തിരിച്ചടി

പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ ക്രിസ്മസ് വിപണിക്ക് തിരിച്ചടി. സാമ്പത്തിക പ്രതിസന്ധിയില്‍ കര കയറാന്‍ ശ്രമിച്ചിരുന്ന വ്യവസായ മേഖലകള്‍ക്ക് പലതിനും സംഘര്‍ഷാന്തരീക്ഷം തിരിച്ചേടിയേല്‍പ്പിച്ചു. ഹോട്ടല്‍ വ്യവസായം അടക്കമുള്ളവക്കാണ് പ്രതിഷേധങ്ങള്‍ കനത്തതോടെ പ്രധാനമായും മങ്ങലേറ്റത്. ഇന്റര്‍നെറ്റ് നിരോധനം നേരത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇന്റര്‍നെറ്റ് അധിഷ്ഠിത വ്യസായത്തെയും പ്രതികൂലമായി ബാധിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഈ ആഘോഷകാലമെങ്കിലും ഗുണകരമാകുമെന്ന വ്യവസായികളുടെ പ്രതീക്ഷക്കാണ് മങ്ങലേറ്റത്. സര്‍ക്കാര്‍ പൌരത്വഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയതോടെ ഡല്‍ഹി ഉള്‍പ്പെടെയുള്ള രാജ്യത്തെ മെട്രോ നഗരങ്ങളിലെല്ലാം പ്രതിഷേധം അലയടിച്ചു. ഈ സാഹചര്യമാണ് ക്രിസ്തുമസ് കാലത്തെ വ്യവസായത്തിന് തിരിച്ചടിയായത്. സംഘര്‍ഷങ്ങള്‍ അന്തരാഷ്ട്രതലത്തിലും വലിയ വാര്‍ത്തയായതോടെ പല രാജ്യങ്ങളും പൌരന്‍മാര്‍ക്ക് ഇന്ത്യയിലേക്കുള്ള യാത്രക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ടൂറിസത്തിനും തിരച്ചടിയായി. ടൂറിസത്തെ വലിയതോതില്‍ ആശ്രയിക്കുന്ന ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഈ സാഹചര്യം ഞെട്ടിക്കുന്നതാണ് .

രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലെയും വ്യവസായത്തെ പൌരത്വഭേദഗതി നിയമത്തിന് പിന്നാലെ ഉണ്ടായ സംഘര്‍ഷാന്തരീക്ഷം പ്രതീകൂലമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ വന്‍കിട ഹോട്ടിലുകള്‍ ഉള്‍പ്പെടെയുള്ളവക്കാണ് പ്രധാനമായും സാഹചര്യം പ്രതിസന്ധിയായത്.നേരത്തെ സര്‍ക്കാര്‍ വടക്ക് കിഴക്കന്‍ മേഖലകളില്‍ ദിവസങ്ങളോളം ഇന്റര്‍നെറ്റ് നിരോധിച്ചത് ഇന്റര്‍നെറ്റ് അധിഷ്ഠിത വ്യവസായത്തില്‍ കനത്ത പ്രത്യാഘാതം ഉണ്ടാക്കിയിരുന്നു. പെട്ടന്നുണ്ടാകുന്ന ഇന്റര്‍നെറ്റ് നിരോധനം ഭാവിയില്‍ ഐടി മേഖലയിലെ വിശ്യാസ്യതയെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.