Kerala

കത്തി തീരാതെ ‘ബോംബ്’ വിവാദം; വാക്പോര് തുടരുന്നു

സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന തരത്തിൽ ഒരു ബോംബ് വരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വാക്പോര് തുടരുന്നു. ഇടതുമുന്നണിക്കെതിരെ പല ആയുധങ്ങളും അണിയറയില്‍ ഒരുങ്ങുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഇടത് മുന്നണിക്കെതിരെ ഓരോ ദിവസവും വ്യാജ കഥകൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി വീണ്ടും ആവർത്തിച്ചു. വ്യാജ രേഖകളടക്കം പല ആയുധങ്ങളും അണിയറയിൽ ഒരുങ്ങുന്നു എന്നാണ് അറിയുന്നത്. എന്നാല്‍, ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള രാഷ്ട്രീയത്തിൽ യു.ഡി.എഫിന് വലിയ റോൾ ഇല്ലാതെയാകുമെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.

ബോംബ് തലയിൽവച്ച് പൊട്ടിക്കരുതെന്നാണ് രമേശ് ചെന്നിത്തലയോടും മുല്ലപ്പള്ളി രാമചന്ദ്രനോടും അഭ്യർഥിക്കാനുള്ളതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും പറഞ്ഞു.

ഭീരുവായതിനാലാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ബോംബിനെക്കുറിച്ച് പറയുന്നതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. ബോംബ് എന്താണെന്ന് അറിയില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ബോംബ് എന്താണെന്ന് അത് പറഞ്ഞ ആളോട് തന്നെ ചോദിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.