Kerala

മുഖ്യമന്ത്രിയുടെ കനത്ത സുരക്ഷയ്ക്കിടെ പ്രതിഷേധം; കരിങ്കൊടി കാട്ടിയ ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു

മുഖ്യമന്ത്രിയുടെ വരവിനെത്തുടര്‍ന്ന് കോട്ടയത്ത് വന്‍ഗതാഗത നിയന്ത്രണം. മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ കനത്ത സുരക്ഷയ്ക്കിടെ പ്രതിഷേധവും നടന്നു. കരിങ്കൊടി കാട്ടിയ ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്നും മാമൻ മാപ്പിള ഹാളിൽ എത്തുന്ന വഴിയിലാണ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം നടന്നത്.

വലിയ സുരക്ഷ ഉണ്ടായിരുന്നു, അത് ഭേദിച്ചാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഉടൻ അവരെ അറസ്റ്റ് ചെയ്‌ത്‌ നീക്കുകയായിരുന്നു. വാഹനങ്ങള്‍ കെ.കെ.റോഡില്‍ ജനറല്‍ ആശുപത്രിക്കു മുന്നില്‍ തടഞ്ഞിട്ടതിനെ തുടർന്ന് പൊലീസും നാട്ടുകാരുമായി വാക്കുതർക്കമായി. കെ.ജി.ഒ.എ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ജില്ലയിൽ എത്തുന്നതിനെ തുടർന്നാണ് നിയന്ത്രണം.

സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് കൂട്ടി. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തി. കോട്ടയം നഗരം പൂട്ടി പൊലീസ്. പ്രധാന റോഡുകൾ മുന്നറിയിപ്പില്ലാതെ അടച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നാൽപ്പതംഗ സംഘം അനുഗമിക്കും. രണ്ട് കമാൻഡോ വാഹനം അനുഗമിക്കും.

ഒരു പൈലറ്റ് വാഹനത്തിൽ 5 പേരാകും ഉണ്ടാകുക. മറ്റ് ജില്ലകളിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഒരു പൈലറ്റും, എസ്കോർട്ടും കൂടുതലുണ്ടാകും. എട്ടംഗ ദ്രുതപരിശോധനാ സംഘം ഉണ്ടാകും. പരിപാടിക്ക് പ്രത്യേക സുരക്ഷ വേറെയും ഉണ്ട്. സുരക്ഷ വർധിപ്പിച്ചത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ്. മുഖ്യമന്ത്രി വരുന്നതിന് ഒന്നേകാൽ മണിക്കൂർ മുൻപ് തന്നെ ഗതാഗത നിയന്ത്രണം. നാട്ടകം ഗസ്റ്റ് ഹൗസ് മുതൽ നഗരത്തിലെ ഹാൾ വരെ കർശന നിയന്ത്രണമാണ് പൊലീസ് ഏർപ്പെടുത്തുന്നത്.

പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പാസും ഏർപ്പെടുത്തിയിട്ടുണ്ട്. നാട്ടകം ഗസ്റ്റ് ഹൌസിന് മുന്നില്‍ നിന്ന് മാധ്യമങ്ങളെ മാറ്റി. അര കിലോ മീറ്റര്‍ അകലെ നിന്നുമാത്രം ദൃശ്യങ്ങളെടുക്കാനാണ് അനുമതിയുള്ളത്. വേദിയിലേക്കുള്ള വഴി പൊലീസ് അടച്ചു. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പൊലീസ് പറയുന്നത്.

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍റെ സമ്മേളന ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തുന്നത്. മുഖ്യമന്ത്രി വരുന്നതിന് മുന്നോടിയായി കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ അടച്ചു. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാൽ മണിക്കൂർ മുമ്പേയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ബസേലിയോസ് ജംഗ്ഷൻ, കളക്ടറേറ്റ് ജംഗ്ഷൻ, ചന്തക്കവല, ഈരയിൽ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാന കവലകളും അടച്ചു.