Kerala

വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബിഷപ് ധർമ്മരാജ് റസാലത്തെ ഇ.ഡി തടഞ്ഞു

വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബിഷപ്പിനെ എൻഫോഴ്മെന്റ് ഉദ്യോ​ഗസ്ഥർ തടഞ്ഞു. കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്ന സി.എസ്.ഐ ബിഷപ് ധർമ്മരാജ് റസാലമാണ് യു.കെയിലേക്ക് കടക്കാൻ ശ്രമിച്ചത്. വിദേശത്തേക്ക് പോകരുതെന്ന നിർദ്ദേശം അവഗണിച്ചായിരുന്നു ബിഷപ് ധർമ്മരാജ് റസാലത്തിന്റെ രഹസ്യ യാത്ര. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച ബിഷപ്പിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. നാളെ കൊച്ചി ഓഫീസിൽ ഹാജരാകാനും ബിഷപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ സിഎസ്ഐ സഭാ ആസ്ഥാനത്ത് 13 മണിക്കൂറോളം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് ശേഷം ഒരു രേഖകളും ഇ.‍ഡി പിടിച്ചെടുത്തിട്ടില്ലെന്നും സി.എസ്.ഐ ബിഷപ് ധർമ്മരാജ് റസാലം സഭാ സമ്മേളനത്തിനായി യു.കെയിലേക്ക് പോകുമെന്നുമാണ് സഭാ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ രാത്രി യുകെയിലേക്ക് പോവാൻ ശ്രമിച്ച ബിഷപ് ധർമ്മരാജ് റസാലത്തെ ഇ.‍ഡി തടയുകയായിരുന്നു.

സഭാ സെക്രട്ടറി പ്രവീൺ, കാരക്കോണം മെഡിക്കൽ കോളജ് ഡയറക്ടർ ബെനറ്റ് എബ്രഹാം എന്നിവരുടെ വീടുകളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. സഭാ സെക്രട്ടറി പ്രവീണിനെ വീണ്ടും ചോദ്യം ചെയ്യാനും ഇ.ഡി ശ്രമിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിഷപ് ധർമ്മരാജ് റസാലമാണ് ഒന്നാം പ്രതി. സഭാ സെക്രട്ടറി പ്രവീൺ, കാരക്കോണം മെഡിക്കൽ കോളജ് ഡയറക്ടർ ബെനറ്റ് എബ്രഹാം എന്നിവർ രണ്ടും മൂന്നും പ്രതികളാണ്.