Kerala

സിംഹങ്ങളുടേയും കടുവകളുടേയും സ്വകാര്യ ഉടമസ്ഥത നിരോധിക്കുന്ന ബില്ലില്‍ ഒപ്പുവച്ച് ജോ ബൈഡന്‍

സിംഹങ്ങളുടേയും കടുവകളുടേയും സ്വകാര്യ ഉടമസ്ഥത നിരോധിക്കുന്ന ബില്ലില്‍ ഒപ്പുവച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. കടുവകള്‍, സിംഹങ്ങള്‍, പുലികള്‍ മുതലായവയുടെ ഉടമസ്ഥാവകാശം മൃഗശാലകള്‍, ഏജന്‍സികള്‍, പാര്‍ക്കുകള്‍ എന്നിവയ്ക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണെന്ന് ബൈഡന്‍ പ്രഖ്യാപിച്ചു. ബിഗ് ക്യാറ്റ് പബ്ലിക് സേഫ്റ്റി ആക്ട് എന്ന പേരിലുള്ള ബില്ലിലാണ് ബൈഡന്‍ ചൊവ്വാഴ്ച ഒപ്പുവച്ചത്.

ജനങ്ങളും സിംഹങ്ങളും കടുവകളും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളും തമ്മിലുള്ള ഇടപെടലുകളും ചൂഷണങ്ങളും നിയന്ത്രിക്കാനാണ് ബില്ലിലൂടെ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നെറ്റ്ഫഌക്‌സില്‍ വലിയ ഹിറ്റായി മാറിയ ടൈഗര്‍ കിംഗ് എന്ന ഡോക്യുമെന്ററിയാണ് ഈ നിയമനിര്‍മാണത്തിന് പ്രചോദനമായത്. സ്വകാര്യ മൃഗശാല ഉടമകള്‍ നടത്തുന്ന ചൂഷണങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററിയാണ് ടൈഗര്‍ കിംഗ്.

നിലവില്‍ വന്യമൃഗങ്ങളുടെ ഉടമകളായിട്ടുള്ളവരെ കര്‍ശന നിയമനടപടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും മൃഗങ്ങളെ ഉടമകള്‍ കൃത്യമായി യുഎസ് ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ബില്‍ സ്വാഗതാര്‍ഹമാണെന്നും മൃഗങ്ങള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ ഇതുവഴി ഒരുപരിധിവരെ ഒഴിവാക്കാന്‍ സാധിക്കുമെന്നും ഇന്‍ ഡിഫന്‍സ് ഓഫ് അനിമല്‍സ് എന്ന അഭിഭാഷക കൂട്ടായ്മ പ്രസ്താവനയിലൂടെ അറിയിച്ചു.