Kerala

ആദിവാസി ഊരുകളിൽ ആവർത്തിക്കുന്ന ശിശുമരണങ്ങൾ നിയമസഭയിലുന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

അട്ടപ്പാടി ആദിവാസി ഊരുകളിൽ ആവർത്തിക്കുന്ന ശിശുമരണങ്ങൾ നിയമസഭയിലുന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. അടിയന്തര പ്രമേയമായി വിഷയം സഭയിലെത്തിക്കാനാണ് നീക്കം. മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീനാകും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക. ചോദ്യോത്തരവേളയിൽ ഇന്ന് ഗതാഗത മന്ത്രി ആൻറണി രാജു, കായിക മന്ത്രി വി അബ്ദുറഹ്മാൻ, കൃഷിമന്ത്രിക്ക് പകരം റവന്യൂമന്ത്രി ആർ. രാജൻ എന്നിവർ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയും. കൊച്ചിയിലെ ടൂറിസം ആക്ഷൻ പ്ലാൻ സംബന്ധിച്ച് ടിജെ വിനോദും വിശ്വകർമ വിഭാഗത്തിൻ്റെ ആനുകൂല്യങ്ങൾ കണക്കാക്കുന്നതിനായി കമ്മീഷനെ നിയോഗിക്കണമെന്ന ആവശ്യത്തിൽ പ്രമോദ് നാരായണനും വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധക്ഷണിക്കും. വിവിധ വകുപ്പുകളുടെ ധനാഭ്യാർഥന ചർച്ചകളും ഇന്ന് പൂർത്തിയാക്കും.

അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടന്നത് രണ്ട് കിലോമീറ്റര്‍ ദൂരം നടന്നത് ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. അട്ടപ്പാടി മുരുഗള ഊരിലെ അയ്യപ്പന്‍ കുട്ടിക്കാണ് ദുരവസ്ഥയുണ്ടായത്. അയ്യപ്പന്‍-സരസ്വതി ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് സജിനേശ്വരി കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മരിച്ചത്.

കുഞ്ഞിന്റെ മൃതദേഹം ഊരിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ഇല്ലാതെ വന്നതോടെയാണ് പിതാവ് മൃതദേഹവുമായി നടന്നത്. പിതാവിന്റെ നിസഹായതയും ഊരിലെ ദുരവസ്ഥയും തെളിയിക്കുന്നതാണ് സംഭവം.

ഊരിലേക്ക് എത്തിച്ചേരാന്‍ മറ്റ് വഴികളില്ല. തടിക്കുണ്ട് ആദിവാസി ഊരിന് താഴെ വരെ മാത്രമേ വണ്ടിയെത്തു. തോടും മുറിച്ച് കടക്കണം. അസുഖം ബാധിച്ചാല്‍ പോലും ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഊരിലുള്ളത്. വാഹനം കടന്നുപോകുന്ന ഒരു തടിപ്പാലം വേണമെന്നത് ഊരുനിവാസികളുടെ വളരെ കാലത്തെ ആവശ്യമായിരുന്നു. എന്നാല്‍ ഇതിന് പകരം ഒരു നടക്കാന്‍ മാത്രം കഴിയുന്ന തൂക്കുപാലമാണ് ജനങ്ങള്‍ക്ക് കിട്ടിയുള്ളൂ. പിതാവിനൊപ്പം ഊരിലേക്ക് വികെ ശ്രീകണ്ഠന്‍ എംപിയും ഒപ്പമുണ്ടായിരുന്നു. അടിയന്തരമായി ഊരിലേക്ക് റോഡ് നിര്‍മിക്കാനുള്ള നടപടികള്‍ ഉറപ്പാക്കുമെന്ന് എം പി അറിയിച്ചു.