Kerala

ഇന്ന് അത്തം; തൃപ്പൂണിത്തുറ അത്തച്ചമയം ചടങ്ങുമാത്രം; ഘോഷയാത്ര ഇല്ല

ഇന്നേക്ക് പത്താം നാൾ പൊന്നോണം ആണ്. മലയാളിയുടെ ഓണക്കാലം ഇന്ന് ആരംഭിക്കുന്നു. വീടുകൾക്ക് മുന്നിൽ ഇന്ന് മുതൽ പൂക്കളങ്ങൾ ഒരുങ്ങും.

ഇന്ന് സൂര്യോദയം കഴിഞ്ഞുള്ള അൽപനേരം ഉത്രം നക്ഷത്രമാണെങ്കിലും രാവിലെ 8.54 മുതൽ അത്തം തുടങ്ങുകയായി. അത് നാളെ രാവിലെ എട്ടു മണി വരെ നീളും എന്നതിനാൽ ഇന്നും നാളെയും അത്തമാണെന്ന് പറയാം. കർക്കിടകത്തിലാണ് ഇത്തവണ അത്തം എന്ന പ്രത്യേകതയുമുണ്ട്. ഇനിയും അഞ്ചു നാൾ കഴിഞ്ഞാൽ മാത്രമേ ചിങ്ങം പിറക്കൂ.

ഓണദോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകൾ മാത്രമാണുള്ളത്. ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്ന തൃപ്പുണിത്തറയിലും അത്തം ഘോഷയാത്രയില്ല. പ്രളയവും കൊവിഡും കാരണം നാലു വർഷമായി തൃപ്പുണിത്തറ അത്തച്ചമയ ഘോഷയാത്ര ചടങ്ങായി മാത്രമാണ് നടത്തുന്നത്. ഇത്തവണയും ചടങ്ങുകളിൽ ഒതുങ്ങും.

കൊവിഡ് കാലത്തിനു മുമ്പുവരെ തൃപ്പൂണിത്തുറ അത്തച്ചമയം ആഘോഷത്തിന്റേതായിരുന്നു . ആഘോഷവും സന്തോഷവും നിറയുന്ന രാജവീഥികൾ. കൊട്ടും പാട്ടും മേളവുമായി ഓണത്തെ വരവേൽക്കുന്നു. തൃപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ് മലയാളിയുടെ ഓണാഘോഷങ്ങൾ തന്നെ തുടങ്ങുന്നത്. ‍എന്നാൽ കൊവിഡ് കാലമായതിനാൽ ഇത്തവണ കഴിഞ്ഞ വർഷത്തേതിൻറെ തനിയാവർത്തനാണ്. ആഘോഷങ്ങളില്ലാതെ ചടങ്ങുകളിലൊതുക്കിയിരിക്കുകയാണ് അത്തച്ചമയം. അത്തം നഗറിൽ ഉയർത്താനുളള പതാക രാജകുടുംബത്തിൻറെ പ്രതിനിധിയായ നി‍ർമല തമ്പുരാനിൽ നിന്ന് തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ ഏറ്റുവാങ്ങി. രാജ കുടുംബത്തിൻറെ പ്രതിനിധിയായി ഒരു സ്ത്രീ അത്തം പതാക കൈമാറുന്നത് ഇതാദ്യമായിട്ടാണ്.

ഇന്ന് രാവിലെ പത്തിന് തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി പി രാജീവ് പതാക ഉയർത്തും. കൊവിഡ് കാലമായതിനാൽ കഥംകളി, ഓട്ടം തുളളൽ അടക്കമുളള മത്സരങ്ങൾ ഓൺലൈനായി നടത്തും. പണ്ടുകാലത്ത് കൊച്ചി രാജാക്കൻമാർ പ്രജകളെ കാണാൻ അത്തം നാളിൽ നടത്തിയിരുന്ന ഘോഷയാത്രയാണ് തൃപ്പൂണിത്തുറ അത്തച്ചമയമായി മാറിയത്.