India Kerala

അവസാനലാപ്പില്‍ അരൂരില്‍ നേര്‍ക്കുനേര്‍ പോരാട്ടവുമായി ഇടതു വലതു മുന്നണികള്‍

മണ്ഡലം രൂപീകരിച്ച ശേഷമുള്ള 15 തെരഞ്ഞെടുപ്പുകളില്‍‍11 ലും ഇടതിനൊപ്പം നിന്നിട്ടുള്ള മണ്ഡലമാണ് അരൂര്‍. ഇത്തവണയും ഇടത് പ്രതീക്ഷ വാനോളം ഉയര്‍ന്നതിന്‍റെ കാരണവും ഈ കണക്കുകള്‍തന്നെ. കഴിഞ്ഞ നിയഭസഭ തെരഞ്ഞെ‍ടുപ്പില്‍ലഭിച്ച 38000 പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് പ്രതീക്ഷ. അത്രയും ലഭിച്ചില്ലെങ്കിലും 15000 പരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മനു.സി പുളിക്കല്‍ ജയിക്കുമെന്നാണ് ഇടത് കണക്ക് കൂട്ടല്‍‍. എന്നാല്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ ലീഡ് അട്ടിമറിച്ച് നേടിയ 648 വോട്ടിന്‍റെ ലീഡിലാണ് യു.ഡി.എഫ് പ്രതീക്ഷ വച്ച് പുലര്‍‍ത്തുന്നത്.

ഷാനിമോള്‍ ഉസ്മാനിലൂടെ തന്നെ കഴിഞ്ഞ ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ നേടിയ ലീഡ് ഇരട്ടിയാക്കമാമെന്ന് യു.ഡി.എഫ് കണക്ക് കൂട്ടുന്നു. സാമുദായിക സമവാക്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കാമെന്നും യു.ഡി.എഫ് വിചാരിക്കുന്നു. എസ്.എന്‍.ഡി.പി വോട്ടുകളില്‍ എല്‍.ഡി.എഫ് കണ്ണ് വെയ്ക്കുമ്പോള്‍, സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്ന എന്‍.എസ്സ്.എസ് വോട്ടുകളിലും, മുസ്ലീം വോട്ടുകളിലുമാണ് യു.ഡി.എഫിന്‍റെ പ്രതീക്ഷ. ഇത്തരത്തില്‍ സാമുദായിക സമവാക്യങ്ങള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ വിജയം ആര്‍ക്കാമെന്ന് പ്രവചിക്കുക ഇപ്പോഴും അസാധ്യം. നേതാക്കള്‍ വിജയപ്രതീക്ഷ പങ്ക് വെയ്ക്കുന്നുണ്ടെങ്കിലും എന്‍.ഡി.എ വിജയത്തിന് കടമ്പകള്‍‍ഏറെ കടക്കണം. എസ്‍.എന്‍.ഡി.പി വോട്ടുകള്‍ നിര്‍ണായകമായ സ്ഥലത്ത് ബി‍.ഡി.ജെ.എസ് വോട്ടുകള്‍എന്‍.ഡി.എയ്ക്ക് എത്രത്തോളം കിട്ടുമെന്നതും പ്രധാനമാണ്. എന്തായാലും ഒരു മാസത്തെ പ്രചരണ പ്രവര്‍ത്തനത്തിനിടെ മണ്ഡലത്തില്‍ കണ്ടത് എല്‍.ഡി.എഫ് യു.ഡി.എഫ് നേരിട്ടുള്ള പോരാട്ടമാണ്.