Kerala

ആലുവ – പെരുമ്പാവൂർ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞതിൽ വിശദീകരണം തേടി ഹൈക്കോടതി

ആലുവ – പെരുമ്പാവൂർ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞതിൽ വിശദീകരണം തേടി ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിശദീകരണം ആവശ്യപ്പെട്ടത്. എറണാകുളം ജില്ലാ കലക്ടർക്കും, വിജിലൻസിനുമാണ് നിർദേശം. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഒരു മാസത്തിനിടെ റോഡ് വീണ്ടും തകർന്നതിലാണ് വിശദീകരണം നൽകേണ്ടത്.

പത്തുലക്ഷം മുടക്കി ഒരുമാസം മുമ്പാണ് ആലുവ–പെരുമ്പാവൂർ സംസ്ഥാനപാത അറ്റകുറ്റപ്പണി നടത്തിയത്. ധനവകുപ്പ് പ്രത്യേകഫണ്ട് അനുവദിച്ച് അറ്റകുറ്റപ്പണി നടത്തിയ 17 കിലോമീറ്റർ റോഡിലാണ് ഇപ്പോൾ നടുവൊടിക്കുന്ന കുഴികൾ. ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും ഇവിടെ അപകടത്തിൽപ്പെടുന്നതും പതിവായി.

പശവച്ചാണോ റോഡിലെ കുഴിയടയ്ക്കുന്നതെന്ന ഹൈക്കോടതിയുടെ പരിഹാസത്തിനും ശേഷമായിരുന്നു കുട്ടമശ്ശേരിയിലെ ഈ കുഴിയടയ്ക്കൽ പ്രഹസനം. നിരന്തര പരാതികൾക്കൊടുവിലാണ് കുഴിയടയ്ക്കാൻ ധനമന്ത്രി പ്രത്യേകമായി പത്തു ലക്ഷം അനുവദിച്ചത്. ഇരുചക്ര യാത്രക്കാരാണ് പതിവു പോലെ അപകടത്തിൽപ്പെടുന്നതിലേറെയും.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ തോട്ടുമുഖം സ്വദേശിയായ എഴുപതുകാരനും കൊച്ചുമകളും തലനാരിഴയ്ക്കാണ് സ്കൂട്ടർ കുഴിയിൽവീണുണ്ടായ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. അഞ്ചു വർഷത്തിലധികമായി ഈ റോഡിൽ റീ ടാറിങ് നടത്തിയിട്ട്. ഇതേതുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ.