Kerala

ആലുവയിൽ ഗൂണ്ടാവിളയാട്ടം; അക്രമികൾ ഹോട്ടൽ അടിച്ചുതകർത്തു

എറണാകുളം ആലുവയിൽ ഗൂണ്ടാവിളയാട്ടം. ആലുവ പുളിഞ്ചോടിലെ ഹോട്ടൽ അക്രമികൾ അടിച്ചുതകർത്തു. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ആക്രമണത്തിൽ പരുക്കേറ്റ ആലുവ സ്വദേശി ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പുളിഞ്ചോട് പ്രവർത്തിക്കുന്ന ടർക്കിഷ് മന്തി എന്ന ഹോട്ടലാണ് മൂൻ പേരടങ്ങുന്ന സംഘം അടിച്ചുതകർത്തത്. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയ സംഘം കാറിലിരുന്ന് ഓർഡർ ചെയ്തു. എന്നാൽ, കാറിൽ ഭക്ഷണം നൽകാനാവില്ലെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചു. തുടർന്ന് ഇവർ ഹോട്ടലിലേക്ക് കയറി ഭക്ഷണം വാങ്ങി. ആദ്യം ഭക്ഷണത്തിനു പണം വേണോ എന്ന് ചോദിച്ച ഇവർ പിന്നീട് പണം നൽകി. തുടർന്ന് സംഘത്തിലൊരാൾക്ക് മൊബൈൽ ഫോൺ ചാർജ് ചെയ്യണമെന്നറിയിച്ചു. മൊബൈൽ ചാർജ് ചെയ്തതിനു ശേഷം തനിക്ക് ചാർജർ കൂടി നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ, ചാർജർ നൽകാൻ കഴിയില്ലെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചു. ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് ഹോട്ടൽ ജീവനക്കാർ പ്രതികരിച്ചു. മുൻപൊരു ദിവസം കാറിലിരുന്ന് ഓർഡർ ചെയ്ത ഇവർക്ക് ഭക്ഷണം നൽകിയപ്പോൾ പണം തരാതെ പോയതുകൊണ്ടാണ് ഇത്തവണ കാറിലേക്ക് ഭക്ഷണം നൽകാതിരുന്നതെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു.

ഹോട്ടലിനുള്ളിലെ ഫർണിച്ചറുകളും കമ്പ്യൂട്ടറുകളുമൊക്കെ തകർന്നുകിടക്കുന്നതായി വിഡിയോയിൽ കാണാം. ഭീഷണിപ്പെടുത്തിയിട്ടാണ് അവർ പോയത്. അല്പസമയത്തിനു ശേഷം മുഖംമൂടിയൊക്കെ ധരിച്ച് തിരികെ വന്നിട്ടായിരുന്നു അതിക്രമം. ഭക്ഷണം വാങ്ങാനെത്തിയപ്പോൾ ധരിച്ചിരുന്ന അതേ വസ്ത്രങ്ങളായതിനാൽ അവരെ വേഗം മനസ്സിലാക്കാൻ സാധിച്ചു എന്ന് ജീവനക്കാരിൽ ഒരാൾ 24നോട് പറഞ്ഞു. ഭക്ഷണം കഴിച്ചിരുന്ന രണ്ട് പേരാണ് വിഡിയോ എടുത്തത്. പൊലീസ് എത്തിയപ്പോൾ സാക്ഷി പറഞ്ഞതും ഇവരാണ്. മയക്കുമരുന്ന് സംഘത്തിൽ പെട്ട സിയാദ് എന്നയാൾ സംഘത്തിലുണ്ടായിരുന്നു. ദിലീപിൻ്റെ കൈ ഒടിഞ്ഞിട്ടുണ്ട്. ഇയാൾക്ക് ഓപ്പറേഷൻ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു.