Kerala

ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി: നാളെയോടെ ‘ബുറെവി’ ചുഴലിക്കാറ്റാകും

ബംഗാള്‍ ഉള്‍ക്കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. നാളെയോടെ ‘ബുറെവി’ ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ കനത്ത മഴക്കും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് അര്‍ധ രാത്രിയോടെ മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്..

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ അതിതീവ്രന്യൂനമര്‍ദമാകും. തുടര്‍ന്ന് ശക്തിപ്രാപിച്ച് ചുഴലിക്കാറ്റാകും. വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തെത്തുമെന്നാണ് പ്രവചനം. തമിഴ്നാട്ടില്‍ കനത്ത മഴയുണ്ടാകും. കേരളത്തില്‍ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ബുധനാഴ്ച ഇടുക്കിയില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശും. കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നത് ഇന്ന് രാത്രിയോടെ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിനായി പോയവര്‍ അടുത്തുള്ള തീരത്തെത്തണം.

തിരുവനന്തപുരം ജില്ലയില്‍ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു. നദീതീരങ്ങളിലും അണക്കെട്ടിന് താഴെയും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ക്യാമ്പുകള്‍ സജ്ജമാക്കാന്‍ ജില്ലാ ഭരണകൂടങ്ങളോട് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.