India Kerala

ലൂസി കളപ്പുരക്കൽ മദർ ജനറലിന് മുന്നിൽ ഹാജരായി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കെലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ പിന്തുണച്ചതിന് അച്ചടക്ക നടപടി നേരിടുന്ന സിസ്റ്റർ ലൂസി കളപ്പുരക്കൽ വിശദീകരണം നൽകാൻ മദർ ജനറലിന് മുന്നിൽ ഹാജരായി. പൊലീസ് സംരക്ഷണയോടെയാണ് ഫ്രാൻസിസ് ക്ലാരിസ്റ്റൻ സഭ ആസ്ഥാനത്തെത്തി സിസ്റ്റര്‍ ലൂസി വിശദീകരണം നല്കിയത്. തെറ്റ് ചെയ്‌തതായി സമ്മതിച്ചുകൊണ്ടുള്ള മറുപടിയാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു.

നേരിട്ട് ഹാജരായി വിശദീകരണം നല്കിയില്ലെങ്കില്‍ കാനന്‍ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയാണ് സിസ്റ്റര്‍ ലൂസിക്ക് മദര്‍ സുപ്പീരിയല്‍ ആന്‍ ജോസ് നോട്ടീസ് നല്കിയത്. കഴിഞ്ഞ രണ്ട് തവണ നോട്ടീസ് നല്കുകയും അതിന് വിശദീകരണം നല്കുകയും ചെയ്തിരുന്നു. എന്നാല്‍ മദര്‍ ആരോപിക്കുന്ന 13 കുറ്റങ്ങള്‍ ചെയ്തുവെന്ന് സമ്മതിക്കുന്ന രീതിയിളുള്ള മറുപടി നല്കണമെന്നാണ് ആവശ്യമെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു.

ഇന്ന് ആലുവയിലെ കോണ്‍വെന്റില്‍ സിസ്റ്റര്‍ ലൂസി എത്തിയത് പൊലീസ് സംരക്ഷണയിലാണ് . മൂവാറ്റുപുഴയിലെ സിസ്റ്റര്‍ ലിസിയെ കോണ്‍വെന്റില്‍‌ തടഞ്ഞ് വച്ചതിന്റെ പശ്ചാത്തലത്തില്‍ തനിയെ പോകാന്‍ ഭയമുള്ളതുകൊണ്ടാണ് പൊലീസ് സംരക്ഷണം തേടിയതെന്നാണ് സിസ്റ്റര്‍ പറയുന്നത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് സിസ്റ്റര്‍ ഇന്ന് നല്കിയ വിശദീകരണം.