India

ജനതാ കര്‍ഫ്യു: പൊതുഗതാഗതം തടസ്സപ്പെടും, കടകമ്പോളങ്ങള്‍ തുറക്കില്ല

ജനതാ കര്‍ഫ്യൂവില്‍ സംസ്ഥാനം പൂര്‍ണമായും സ്തംഭിക്കും. പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കില്ല. അവശ്യ സേവനങ്ങൾ മാത്രമാകും നാളെ ജനങ്ങൾക്ക് ലഭ്യമാവുക.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനോട് പൂർണ തോതിൽ സഹകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ നാളെ ഹർത്താലിന് സമാനമായ സാഹചര്യമാകും സംസ്ഥാനത്തുണ്ടാവുക. സർക്കാർ നേതൃത്വത്തിലുളള ഗതാഗത സംവിധാനങ്ങൾ പൂർണമായും നിർത്തി വെക്കും. കെഎസ്ആർടിസി രാവിലെ 7 മുതൽ രാത്രി 9 മണി വരെ സർവീസ് നടത്തില്ല. കൊച്ചി മെട്രോയും നാളത്തെ സർവീസ് റദ്ദാക്കിയിട്ടുണ്ട്. പാസഞ്ചർ വണ്ടികൾ ഓടില്ലെന്ന് റെയിൽവേ അറിയിച്ചതോടെ സംസ്ഥാനത്ത് പൊതുഗതാഗതം നാളെ തീർത്തും സ്തംഭിക്കും. സ്വകാര്യ ബസുകളും നിരത്തിലോടില്ല.

ജനത കർഫ്യുവിനോട് സഹകരിച്ച് നാളെ ഹോട്ടലുകൾ ഉൾപ്പടെ എല്ലാ കടകളും അടച്ചിടാനാണ് വിവിധ വ്യാപാര സംഘടകളുടെ തീരുമാനം. സംസ്ഥാനത്തെ ബാറുകളും ബീവറേജസുകളും നാളെ പ്രവർത്തിക്കില്ലെന്ന് സർക്കാറും അറിയിച്ചിട്ടുണ്ട്. ആശുപത്രി ഉൾപ്പടെയുളള അവശ്യ സേവനങ്ങൾ മാത്രമാകും പൊതുജനങ്ങൾക്ക് ലഭ്യമാവുക. മെഡിക്കൽ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കും. ജനതാ കർഫ്യൂവിൻറെ ഭാഗമായി ജനങ്ങൾ വീടുകളും പരിസരങ്ങളും നാളെ ശുചീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്.