India

”80 വയസ്സ് കഴിഞ്ഞവര്‍ക്ക് യാത്ര അനുവദിക്കില്ല, 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആരോഗ്യസേതു നിര്‍ബന്ധമല്ല”

ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. യാത്രക്കാര്‍ നിര്‍ബന്ധമായും ആരോഗ്യ സേതു ആപ് ഡൌണ്‍ലോഡ് ചെയ്യണം. 2 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിൽ എത്തണം. എല്ലാ യാത്രക്കാരെയും തെര്‍മല്‍ സ്ക്രീനിങ്ങിന് വിധേയമാക്കും. മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ആഭ്യന്തര വിമാനസര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിരിക്കുന്നത്.

മൊബൈലില്‍ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും മൊബൈലില്‍ ഉണ്ടായിരിക്കണം. 14 വയസ്സിന് താഴെ ഉള്ള കുട്ടികള്‍ക്ക് ആരോഗ്യസേതു നിര്‍ബ്ബന്ധമല്ല. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തണം. ആരോഗ്യ സേതുവില്‍ ഗ്രീന്‍ മോഡ് അല്ലാത്തവര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. യാത്രക്കാര്‍ക്ക് മാസ്‌ക്കും, ഗ്ലൗസും നിര്‍ബന്ധമാണ്.

എല്ലാ യാത്രക്കാരും വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണം. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് മാത്രമേ ടെര്‍മിനലിലേക്ക് യാത്രക്കാരെ കടത്തി വിടുകയുള്ളു. സ്വന്തം വാഹനമോ, അല്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട ടാക്‌സി, പൊതു ഗതാഗത സംവിധാനങ്ങളോ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളു. 80 വയസ് കഴിഞ്ഞവര്‍ക്ക് യാത്ര അനുവദിക്കില്ല. വിമാനത്താവളത്തില്‍ എത്താനുള്ള സൗകര്യം ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.

എല്ലാ യാത്രക്കാരും നിര്‍ബന്ധമായും തെര്‍മല്‍ സ്‌ക്രീനിലൂടെ കടന്ന് പോകണം. വിമാനത്താവളത്തില്‍ ട്രോളികള്‍ അത്യാവശ്യം വേണ്ടവര്‍ക്ക് മാത്രം അനുവദിക്കു. പാദരക്ഷകള്‍ അണുവിമുക്തമാക്കാനായി സോഡിയം ഹൈപ്പോക്‌ളോറൈറ്റ് ലായനിയില്‍ മുക്കിയ മാറ്റുകള്‍ പ്രവേശന കവാടത്തില്‍ ഉണ്ടായിരിക്കണം. ബോര്‍ഡിങ് കാര്‍ഡുകള്‍ ഉള്‍പ്പടെ നല്‍കുന്ന കൗണ്ടറുകള്‍ ഗ്ലാസ് അല്ലെങ്കില്‍ പ്‌ളെക്‌സി ഗ്ലാസ് ഉപയോഗിച്ച് തിരിക്കണം. വിമാനത്താവളത്തില്‍ സാമൂഹിക അകലം പാലിച്ച് മാത്രമേ യാത്രക്കാരെ ഇരിക്കാന്‍ അനുവദിക്കാവൂ.

കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ഓപ്പണ്‍ എയര്‍ വെന്‍റിലേഷന്‍ സംവിധാനം ഉപയോഗിക്കണം എന്നും എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗ രേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് വേണം യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കേണ്ടത് എന്നും മാര്‍ഗ്ഗ രേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അണുവിമുക്തമാക്കിയ ശേഷമാകും ലഗേജുകള്‍ യാത്രക്കാര്‍ക്ക് നല്‍കുക. എയര്‍പോര്‍ട്ടില്‍ പരമാവധി ഡിജിറ്റല്‍ പെയ്‌മെന്‍റുകളാണ് പ്രോത്സാഹിപ്പിക്കേണ്ടത് എന്നും മാര്‍ഗരേഖയില്‍ വിശദീകരിച്ചിട്ടുണ്ട്.

മെയ് 25 മുതല്‍ ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചിരുന്നു. വിമാനങ്ങളില്‍ മധ്യഭാഗത്തെ സീറ്റുകള്‍ ഒഴിച്ചിടുന്നത് പ്രായോഗികമല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. സീറ്റുകള്‍ ഒഴിച്ചിടുന്നത് ടിക്കറ്റ് നിരക്ക് മുപ്പത് ശതമാനത്തിലധികം ഉയര്‍ത്തേണ്ട സാഹചര്യമുണ്ടാക്കും അതിനാലാണ് സീറ്റുകള്‍ ഒഴിച്ചിടാതെ വിമാനസര്‍വീസുകള്‍ നടത്താന്‍ മന്ത്രാലയം തീരുമാനിച്ചത്.

യാത്രക്കാര്‍ വിമാനത്താവളത്തിനുള്ളില്‍ സാമൂഹിക അകലം പാലിക്കണമെന്ന് വിമാനത്താവള അധികൃതരും വ്യക്തമാക്കിയിരുന്നു. കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണിനോട് അനുബന്ധിച്ച് മാര്‍ച്ച് 25 മുതലാണ് രാജ്യത്തെ വിമാന സര്‍വീസുകള്‍ താല്ക്കാലികമായി നിര്‍ത്തിവെച്ചത്.