India National

എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കുന്നു

എമര്‍ജന്‍സി ലാന്‍്ഡിംഗിന് പോലും പറ്റാത്തവിധം നഷ്ടത്തിലേക്ക് പറന്ന രാജ്യത്തിന്റെ സ്വന്തം വിമാന സര്‍വീസായ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കുന്നു. തിങ്കളാഴ്ചയാണ് ഓഹരി വില്‍ക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് ഔദ്യോഗിക വൃത്തങ്ങള്‍ രംഗത്തെത്തിയത്. നേരത്തെ ഓഹരി വിഷക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

പുതിയ ഉത്തരവ് പ്രകാരം ഓഹരി വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ മാര്‍ച്ച്‌ 17ന് മുമ്ബ് സമീപിക്കണമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഓഹരികള്‍ വാങ്ങുന്നവര്‍ എയര്‍ ഇന്ത്യയുടെ നിലവിലെ കടങ്ങളും ബാദ്ധ്യതകളും ഏറ്റെടുക്കണ്ടിവരും. ഏകദേശം 3.26 ബില്യണ്‍ ഡോളറാണ് എയര്‍ ഇന്ത്യയുടെ കടം. മറ്റ് ബാദ്ധ്യതകള്‍ വേറെയുമുണ്ട്. ഗണ്യമായ ഉടമസ്ഥാവകാശവും ഫലപ്രദമായ നിയന്ത്രണമുള്ളവര്‍ എയര്‍ ഇന്ത്യയെ ഏറ്റെടുത്താല്‍ കമ്ബനിയ്ക്ക് രാജ്യത്ത് തുടരാനാവുമെന്ന് അധികൃതര്‍ പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്ബനിയായ ഇന്‍ഡിഗോയും അബുദാബി ആസ്ഥാനമായ ഇത്തിഹാദും എയര്‍ ഇന്ത്യ വാങ്ങാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാരുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും അവരും പിന്തിരിയുകയായിരുന്നു. വില്‍പ്പന നടക്കാതെ വന്നപ്പോള്‍ ഓഹരികള്‍ വില്‍ക്കാനായി ശ്രമം. ഇതിനായി ലണ്ടനിലും സിംഗപ്പൂരിലും റോഡ് ഷോ നടത്തിയെങ്കിലും അതിലും ഉദ്ദേശിച്ച ഫലം കണ്ടില്ല. ഈ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ പൂട്ടുകയേ വഴിയുള്ളൂ എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. അതേസമയം, എയര്‍ ഇന്ത്യയുടെ മറ്റൊരു സഹോദര സ്ഥാപനമായ എയര്‍ ഇന്ത്യ എക്സ് പ്രസ് ലാഭത്തിലാണ്. 500 കോടി രൂപയുടെ ലാഭം നടപ്പ് സാമ്ബത്തിക വര്‍ഷം ഉണ്ടാകുമെന്നാണ് എയര്‍ എന്ത്യ എക്സ്പ്രസ് അധികാരികള്‍ പറയുന്നത്.

ജീവനക്കാരുടെ ശമ്ബളം മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. 50 കോടി രൂപ ശമ്ബളയിനത്തില്‍ കുടിശിക കിട്ടാനുണ്ടെന്ന് കാണിച്ച്‌ എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെല്ലാം കൂടി ശമ്ബളം നല്‍കാന്‍ പ്രതിമാസം 300 കോടിയാണ് വേണ്ടത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം എയര്‍ ഇന്ത്യയുടെ നഷ്ടം 4000 കോടിയായിരുന്നെങ്കില്‍ ഇപ്പോള്‍ ഇരട്ടിയിലധികമായി.

സര്‍വീസുകള്‍ പലതും വെട്ടിക്കുറച്ചു. എ 320 വിമാനത്തിലെ 12 എയര്‍ ബസുകള്‍ അറ്റകുറ്റപണിക്കായി നിലത്ത് കിടക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇവയുടെ പണി തീര്‍ക്കണമെങ്കില്‍ പുതിയ എന്‍ജിനുകള്‍ സ്ഥാപിക്കണം. ഇതിന് മൊത്തം 1100 കോടി വേണമെന്നാണ് കണക്കാക്കുന്നത്. നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ ഇത്രയും പണം ചെലവഴിച്ചാല്‍ രക്ഷപ്പെടുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ഈ വിമാനങ്ങളുടെ സര്‍വീസ് നിറുത്തി. എയര്‍ ഇന്ത്യയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് മുഴുവന്‍ ഓഹരികളും വില്‍ക്കാനൊരുങ്ങുന്നത്

2011-12 വര്‍ഷത്തില്‍ 30,520,21 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയ്ക്ക് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം 2400 കോടിയാണ് എയര്‍ ഇന്ത്യ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നല്‍കിയത് 500 കോടി. ഇങ്ങനെ പണം തന്ന് എത്രകാലം ഈ സര്‍വീസിനെ നില നിറുത്താനാവുമെന്ന ചിന്തയായതോടെയാണ് പൂട്ടലിന്‍െറ മണി മുഴങ്ങിയത്.