India

രാജ്യത്തെ 50 ശതമാനത്തോളം കേസുകളും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലെന്ന് കേന്ദ്രം

രാജ്യത്ത് 50 ശതമാനത്തോളം കേസുകളും കേരളത്തിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലെ പത്ത് ജില്ലകളിൽ രോഗവ്യാപനം കൂടുതലാണ്. പരിശോധനകൾ വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്. (indias covid cases kerala)

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ 49.85% ശതമാനം കേസുകളും കേരളത്തിലാണ്. പ്രതിദിന ടിപിആർ 10 ശതമാനത്തിനു മുകളിൽ ഉള്ള 44 ജില്ലകളിൽ 10ഉം കേരളത്തിലാണ്. ഒരു ലക്ഷത്തിലധികം പേരാണ് സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത്. കേരളം കൂടാതെ മണിപ്പൂർ, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലും ടിപിആർ 10% മുകളിലുള്ള ജില്ലകളുടെ എണ്ണം ഉയർന്നു. രോഗലക്ഷണം ഉള്ളവരെ മാത്രം പരിശോധിച്ചാൽ പോര, ആർടിപിസിആർ പരിശോധന കൂട്ടണം. വ്യാപനം കൂടിയ ക്ലസ്റ്ററുകളിൽ പരിശോധന ഇരട്ടിയാക്കാനും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. 

മൂന്നാം തരംഗ വ്യാപന ആശങ്ക നിലനിൽക്കുന്നതിനിടെ കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ പ്രതിവാര കേസുകൾ വർധിക്കുകയാണ്. വൈറസ് വ്യാപനത്തിന്റെ തീവ്രത മനസ്സിലാക്കുന്ന ആർ നമ്പർ ഉയരുന്നത് മൂന്നാം തരംഗം ഉടൻ എന്ന സൂചനയാണ് നൽകുന്നത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 30,549 പേർക്ക് രോഗം സ്ഥിരീകരിച്ചു. 422 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസത്തേതിലും 24 ശതമാനം കേസുകളുടെ കുറവാണ് ഇന്നത്തെ പ്രതിദിന കണക്കിൽ ഉണ്ടായത്.

സംസ്ഥാനത്ത് ഇന്ന് 23,676 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,103 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 105 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,530 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 927 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

114 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,626 പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,66,154 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,37,296 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 28,858 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2456 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.