India

ജനാധിപത്യ രാജ്യങ്ങളെ അപമാനിക്കുകയാണ് പാകിസ്താൻ ലക്ഷ്യം; മറുപടി നൽകി ഇന്ത്യ

ഐക്യരാഷ്ട്രസഭ പൊതുസഭയിൽ പാക്കിസ്താന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ പ്രസ്താവനകൾ തള്ളി ഇന്ത്യ. ഭീകരവാദത്തിന് വിളനിലമാണ് പാകിസ്താൻ എന്ന് ഇന്ത്യ പറഞ്ഞു. ജനാധിപത്യ രാജ്യങ്ങളെ അപമാനിക്കുക പാകിസ്താൻ ലക്ഷ്യമെന്ന് ഇന്ത്യ മറുപടി നൽകി.

ജമ്മു-കശ്മീർ എന്നും ഇന്ത്യയുടെ അഭിവാജ്യ ഘടകമായിരിക്കുമെന്നും പാകിസ്താന് ജമ്മുകശ്മീരിൽ ഒരു കാര്യവുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയെ തെറ്റിദ്ധരിപ്പിക്കാൻ പാക് പ്രധാനമന്ത്രി ശ്രമിച്ചതായി ഇന്ത്യ തുറന്നടിച്ചു. ഭീകരവാദം ലോകത്ത് പടരുന്നതിന് കാരണം പാകിസ്താനാണെന്നും പാകിസ്താന്റെ ഭീകരവാദ അനുകൂല നിലപാടുകൾക്കെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടാവണമെന്നും ഇന്ത്യ പറഞ്ഞു.

ഭീകരവാദ സംഘടനകൾക്ക് വേണ്ടിയാണ് പാകിസ്താൻ നിലകൊള്ളുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സാഹചര്യങ്ങൾ പാകിസ്താനിലെ ഭീകരവാദം മുഖം വെളിപ്പെടുത്തുന്നുവെന്നും ജമ്മു കാശ്മീർ സമാധാനമായി പുലരുന്നത് പാകിസ്താന് ഉൾക്കൊള്ളാനാകുന്നില്ലെന്നും ഇന്ത്യ പറഞ്ഞു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി സ്നേഹാ ദുബെ ആണ് ഇന്ത്യയ്ക്കുവേണ്ടി മറുപടി നൽകിയത്.

ഇന്നലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യുഎന്നിനെ അഭിസംബോധന ചെയ്തത്. വിർച്വലായി നടന്ന യോഗത്തിൽ ഇന്ത്യയെ ഉന്നമിട്ടായിരുന്നു ഇമ്രാൻ ഖാന്റെ പ്രസംഗം.

അഫ്ഗാനിസ്ഥാനിലെ പാകിസ്താന്റെ ഇടപെടലിൽ ഇന്നലെ രാത്രി നടന്ന കൂടിക്കാഴ്ചയിലും ക്വാഡ് ഉച്ചകോടിയിലും ഇന്ത്യയും അമേരിക്കയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനകളെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാൻ ഭീകരതാവളമാക്കരുതെന്ന നിർദ്ദേശം ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.