India National

‘5 വർഷത്തിനിടെ എന്തെങ്കിലും കലാപം നടന്നോ, എങ്കിൽ പറയൂ’; പ്രസ്താവനയിൽ ഉറച്ച് യോഗി

കേരളത്തിനെതിരായ തൻ്റെ പ്രസ്താവനയിൽ ഉറച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗാളിലും കേരളത്തിലും ഉള്ളത് പോലെ രാഷ്ട്രീയ കൊലപാതകങ്ങൾ യുപിയിൽ സംഭവിക്കുന്നില്ല. സംസ്ഥാനത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് തൻ്റെ ചുമതയാണെന്നും യോഗി പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പിൽ ബിജെപി 300 സീറ്റുകളിൽ വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സമാധാനപരമായാണ് അവസാനിച്ചത്. യുപിയിൽ എന്തെങ്കിലും അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? നേരത്തെ കലാപം നടക്കുമായിരുന്നു, അരാജകത്വം നിലനിന്നിരുന്നു, ഗുണ്ടാപ്രചാരണം ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നുമില്ല. ബംഗാളിൽ തെരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുമോ?” – യുപി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപരമായി നടത്തിയതിനെ അഭിനന്ദിച്ച് യോഗി ആദിത്യനാഥ പറഞ്ഞു.

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ജനങ്ങളുടെ അനുഗ്രഹത്തോടെയും യുപിയിൽ ഇരട്ട എഞ്ചിൻ സർക്കാർ അധികാരത്തിൽ തിരിച്ചെത്തും. ഈ തെരഞ്ഞെടുപ്പ് ഇതിനകം 80-20 എന്നതിലേക്ക് നീങ്ങിക്കഴിഞ്ഞു. എസ്പി, ബിഎസ്പി, കോൺഗ്രസ് ക്യാമ്പുകളിൽ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിന് ശേഷം ഇരുണ്ട അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ബിജെപി 300 സീറ്റ് എന്ന ലക്ഷ്യം കൈവരിക്കും” – യോഗി പറഞ്ഞു.

“80% ആളുകൾ ബിജെപിക്കൊപ്പമാണെന്നും 20% എപ്പോഴും ഞങ്ങളെ എതിർക്കുന്നുവെന്നും ഇത്തവണയും അത് തന്നെ സംഭവിക്കുമെന്ന് ഞാൻ പറഞ്ഞു. അത് മതത്തിന്റെയോ ജാതിയുടെയോ പശ്ചാത്തലത്തിൽ പറയരുത്.” യോഗിയുടെ ഹിന്ദു തന്ത്രത്തെക്കുറിച്ചുള്ള അഖിലേഷ് യാദവിന്റെ അവകാശവാദങ്ങളെക്കുറിച്ച് സംസാരിച്ച യുപി മുഖ്യമന്ത്രി പറഞ്ഞു. “5 വർഷത്തിനുള്ളിൽ എന്തെങ്കിലും കലാപം നടന്നോ?” ഉത്തർപ്രദേശിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന സർക്കാരിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ആദിത്യനാഥ് ചോദിച്ചു.

“അഞ്ച് വർഷത്തിനുള്ളിൽ ഉത്സവങ്ങൾ ആഘോഷിക്കുന്നതിന് തടസ്സം നേരിട്ടോ? ഹിന്ദുക്കളുടെ ഉത്സവങ്ങൾ സമാധാനത്തോടെ ആഘോഷിച്ചെങ്കിൽ മുസ്ലീങ്ങളും സമാധാനപരമായി ഉത്സവങ്ങൾ ആഘോഷിച്ചു. ഹിന്ദുക്കൾ സമാധാനത്തോടെയിരിക്കുമ്പോൾ അവരും (മുസ്ലിംകളും) സമാധാനത്തിലാണ്, ഹിന്ദുക്കൾ സുരക്ഷിതരാണ്, അതിനാൽ മുസ്ലീങ്ങളും ഞങ്ങൾ എല്ലാവർക്കും സുരക്ഷിതത്വം നൽകുന്നു, എല്ലാവർക്കും അഭിവൃദ്ധി നൽകുന്നു, എല്ലാവരേയും ബഹുമാനിക്കുന്നു, എന്നാൽ ആരെയും തൃപ്തിപ്പെടുത്തുന്നില്ല,” അദ്ദേഹം പറഞ്ഞു.