India National

2019ല്‍ തൂക്കുസഭയെന്ന് സര്‍വെ ഫലം

2019ല്‍ തൂക്കുസഭയെന്ന് സര്‍വെ ഫലം. എബിപി-സീ വോട്ടര്‍, ഇന്ത്യ ടുഡേ സര്‍വെ ഫലങ്ങളാണ് തൂക്കുസഭ പ്രവചിക്കുന്നത്. ഇന്ത്യടുഡേ സര്‍വെ പ്രകാരം എന്‍.ഡി.എക്ക് 237, യു.പി.എ 126, മറ്റുള്ളവര്‍ 140 എന്നിങ്ങനെയും എബിപി സീവോട്ടര്‍ സര്‍വെ പ്രകാരം എന്‍.ഡി.എ 233, യു.പി.എ 167, മറ്റുളളവര്‍ 143 എന്നിങ്ങനെയുമാണ്.

എബിപി സര്‍വെ പ്രകാരം ദക്ഷിണേന്ത്യയിൽ യു.പി.എ മുന്നേറ്റമുണ്ടാകുമെന്ന് വ്യക്തമാക്കുന്നു. യു.പി.എ 69 സീറ്റും എൻ.ഡി.എ 14 സീറ്റും മറ്റുള്ളവർ 46 സീറ്റും നേടുമെന്നും സര്‍വെ ഫലം പറയുന്നു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് ഇതെ സര്‍വെ ഫലം പറയുന്നത്.

സമാജ്‍വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും 51 സീറ്റുകള്‍ നേടുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. ബി.ജെ.പിക്ക് 25 സീറ്റ് ലഭിക്കുമെന്നും കോണ്‍ഗ്രസിന് ലഭിക്കുക 4 സീറ്റ് മാത്രമായിരിക്കുമെന്നും സര്‍വെ പ്രവചിക്കുന്നു. പ്രിയങ്കാ ഗാന്ധിയെ ജനറൽ സെക്രട്ടറിയായി നിയമിക്കുന്നതിനു മുൻപാണ് സർവേ നടത്തിയതെന്നും സീ വോട്ടർ വ്യക്തമാക്കുന്നു.

ബിഹാറില്‍ നരേന്ദ്ര മോദി – നിതീഷ് കുമാര്‍ സഖ്യം മുന്നിലെത്തുമെന്നാണ് പ്രവചനം. ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം 5 സീറ്റില്‍ ജയിക്കുമെന്നും സര്‍വെ പറയുന്നു. ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസിന് 34 സീറ്റും ബി ജെ.പിക്ക് 7 സീറ്റും ലഭിക്കും. എന്നാല്‍ ഇടതുമുന്നണിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നു.