India National

അസമില്‍ എണ്ണക്കിണറില്‍ വന്‍ തീപിടുത്തം; തീയണക്കാൻ വ്യോമസേനയുടെ സഹായം വേണമെന്ന് മുഖ്യമന്ത്രി

ബാഗ് ജെൻ ഗ്രാമത്തിലുള്ള 5 എണ്ണക്കിണറുകളിൽ ഒന്നിലാണ് തീപിടുത്തമുണ്ടായത്

അസമിൽ എണ്ണക്കിണറിൽ വൻ തീപിടുത്തം. തീൻസുക്കിയ ജില്ലയിലെ ഓയിൽ ഇന്ത്യയുടെ എണ്ണ കിണറിനാണ് തീപിടിച്ചത്. ആളപായം ഉണ്ടായിട്ടില്ല. തീയണക്കാൻ വ്യോമസേനയുടെ സഹായം വേണമെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.

ബാഗ് ജെൻ ഗ്രാമത്തിലുള്ള 5 എണ്ണക്കിണറുകളിൽ ഒന്നിലാണ് തീപിടുത്തമുണ്ടായത്.14 ദിവസം മുമ്പ് ഇതേ എണ്ണക്കിണറിന് തീ പിടിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ചോർച്ച ഉണ്ടായിരുന്നുവെന്ന് ഗ്രാമീണർ പരാതിപ്പെട്ടിരുന്നു. എന്നാൽ അധികൃതർക്ക് പരിഹരിക്കാനായില്ല. ഇന്ന്‌ ഉച്ചയ്ക്ക് വലിയ പൊട്ടിത്തെറിയോടെ തീഗോളങ്ങൾ ആകാശത്തേക്ക് ഉയരുകയായിരുന്നു. രണ്ടു കിലോമീറ്റർ അകലേക്ക് വരെ പുക ഉയരുന്നത് കാണാമായിരുന്നു.

മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ അണയ്ക്കാനായില്ല. സിംഗപ്പൂർ ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനിയാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. എന്നാൽ നാലു ദിവസ ങ്കിലും തീയണയ്ക്കാൻ വേണ്ടിവരുമെന്ന് ഓയിൽ ഇന്ത്യ കോർപ്പറേഷൻ പറയുന്നു. ഈ സാഹചര്യത്തിലാണ് അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനോട് വ്യോമസേനയുടെ സഹായം ആവശ്യപ്പെട്ടത്. എണ്ണക്കിണറിലെ തീ വൻ പരിസ്ഥിതി നാശമുണ്ടാകുമെന്ന് നാട്ടുകാർക്ക് ആശങ്കയുണ്ട്. ദിബ്രു- സൈഖോവ ദേശിയ പാർക്കിനരികെയാണ് എണ്ണക്കിണറുകൾ. പലയിടത്തും നാട്ടുകാർ പ്രതിഷേധപ്രകടനം നടത്തി.അപകട സാധ്യത മുന്നിൽ കണ്ട് നൂറുക്കണക്കിനു പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു.