India National

ഉപരോധം തുടരുമെന്ന് കർഷകർ; ഹരിയാന സർക്കാരും കർഷക സംഘടനകളും നടത്തിയ ചർച്ച പരാജയം

കർണാലിൽ ഹരിയാന സർക്കാരും കർഷക സംഘടനകളും നടത്തിയ ചർച്ച പരാജയം. മിനി സെക്രട്ടറിയേറ്റ് ഉപരോധം തുടരുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.

ഹരിയാനയിലെ കർണാലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ പ്രതിഷേധവുമായി എത്തിയ കർഷകർക്ക് നേരെയുണ്ടായ പൊലീസ് മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു കർഷകൻ മരിച്ചിരുന്നു. സംഘർഷത്തിൽ പത്ത് കർഷകർക്ക് പരിക്കേറ്റിരുന്നു. 50 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സുശീൽ കാജലിന്റെ തലയ്ക്കാണ് പരിക്കേറ്റിരുന്നത്. കർണാൽ ടോൾ പ്ലാസയിൽ നടന്ന പ്രതിഷേധത്തിനെതിരെ പൊലീസ് ലാത്തി വീശലിലാണ് കർഷകൻ മരണപ്പെട്ടത്.

കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് കർഷക സംഘടനകൾ ​ഗുരുദ്വാര കർ സേവയിൽ പ്രതിഷേധക്കാരുടെ യോഗം വിളിച്ചു ചേർത്തത്. കർഷകരുടെ ഒത്തുചേരൽ ഒഴിവാക്കാൻ ​ഗുരുദ്വാരയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയിരുന്നു. കർഷകരുടെ മൂന്നാം ഘട്ട സമര പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. കർഷക പ്രക്ഷോഭം നടക്കുന്ന കർണാലിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളിലും സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു. പ്രതിഷേധത്തെ നേരിടാൻ അടുത്ത സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോ​ഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടായിരുന്നു.