India National

രാജ്യസഭയില്‍ വിവാദ കാര്‍ഷിക ബില്‍ വലിച്ചുകീറി പ്രതിഷേധം

വിവാദ കാര്‍ഷിക ബില്‍ ചര്‍ച്ചക്കിടെ രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍. ബില്ലിനെതിരെ അതിശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ചെയറിന് മുന്‍പില്‍ ഡെറിക് ഒബ്രിയാന്‍ ബില്ലിന്‍റെ കോപ്പി വലിച്ചുകീറി.

സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന ടിആര്‍എസ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി. കര്‍ഷകര്‍ക്ക് സ്വതന്ത്രമായി ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള അവസരമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അവകാശപ്പെട്ടു.

ഫെഡറല്‍ സംവിധാനം പൂര്‍ണമായും തകര്‍ക്കുന്നതാണ് ബില്ലെന്ന് കെ കെ രാഗേഷ് എം പി പറഞ്ഞു. ബില്‍ കര്‍ഷകര്‍ക്ക് നല്ലതാണെങ്കില്‍ ബിജെപിയുടെ സഖ്യകക്ഷി അകാലിദള്‍ എന്തിനാണ് മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം എടുത്തുകളയുകയാണെന്ന് ഡെറിക് ഒബ്രിയാന്‍ വിമര്‍ശിച്ചു.

പുതിയ കർഷക ബില്ല് കേരളത്തിന് കനത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. കാർഷിക ഉൽപന്നങ്ങളുടെ സംഭരണ കുത്തക കമ്പനികൾക്ക് കിട്ടും. പ്രാഥമിക ഉൽപാദക മേഖലയിൽ കമ്പനികൾ കടന്നു കയറുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. കാർഷിക ബില്ലിലെ പ്രത്യാഘാതം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പ്ലാനിങ്ങ് ബോർഡിനെ ചുമതലപ്പെടുത്തി.