India National

8-ാം വയസില്‍ ഗുരുതര പൊള്ളൽ; തളര്‍ന്നില്ല, പഠിച്ചു അതെ ആശുപത്രിയിൽ പൊള്ളലേറ്റവരെ ചികിത്സിക്കുന്ന ഡോക്ടറായി, പത്മശ്രീ നേടി

തന്റെ 8-ാം വയസില്‍ ഗുരുതരമായി പൊള്ളലേറ്റ് മുഖംതന്നെ മാറിയ ജീവിതം. ഇപ്പോള്‍ പൊള്ളലേറ്റവരെ ചികിത്സിക്കുന്ന ഡോക്ടറായി പത്മശ്രീ നേടി ഡോ. പ്രേമ ധന്‍രാജ്. തനിക്ക് എട്ടുവയസുള്ളപ്പോൾ ചായ തിളപ്പിക്കാനായി അടുക്കളയില്‍ കയറി തീപ്പെട്ടിയുരച്ച് സ്റ്റൗ കത്തിച്ചതും പൊട്ടിത്തെറിച്ചു.

മുഖവും കഴുത്തുമുള്‍പ്പെടെ പൊള്ളലേറ്റു. ശരീരത്തിന്റെ 50 ശതമാനവും പൊള്ളലേറ്റു. ഒട്ടേറെ ശസ്ത്രക്രിയകള്‍. ജീവിതത്തിലേക്ക് തിരിച്ചുകയറിയെങ്കിലും മുഖം പാടേമാറി. പലരും പേടിച്ച് മുഖംതിരിച്ചു.

ജീവിതത്തിലേക്ക് പതിയെ തിരിച്ചുവന്ന പ്രേമ പഠനത്തില്‍ മികവുകാട്ടി മെഡിക്കല്‍ വിദ്യാര്‍ഥിനിയായി. രോഗിയായികിടന്ന വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍തന്നെ ഡോക്ടറായെത്തി. പൊള്ളലേറ്റവരെ ശുശ്രൂഷിക്കാനായി പ്ലാസ്റ്റിക് സര്‍ജറിയില്‍ ഉപരിപഠനവും നടത്തി. അതിജീവനത്തെയും സേവനത്തെയും മാനിച്ച് 72-കാരിയായ പ്രേമയ്ക്ക് രാജ്യം ഇത്തവണ പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.

പൊള്ളലേറ്റവരെ ശിശ്രുഷിക്കാൻ ബെംഗളൂരു ആസ്ഥാനമായി ‘അഗ്‌നിരക്ഷ’ എന്ന സംഘടനതന്നെ ഇവര്‍ ഇവര്‍ സ്ഥാപിച്ചു. പ്ലാസ്റ്റിക് സര്‍ജറി വിഭാഗം അധ്യക്ഷയുമായി. പൊള്ളലേറ്റവരെ സഹായിക്കാനായി 1999-ലാണ് 15 കിടക്കകളുള്ള ആശുപത്രി തുടങ്ങിയത്. ഇതുവരെ 25,000 പേര്‍ക്ക് സൗജന്യശസ്ത്രക്രിയ നല്‍കി.