India National

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ഉന്നാവ് ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ക്രൂരമര്‍ദനമേറ്റ പിതാവിന് ചികിത്സ നല്‍കിയ ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായയാണ് മരിച്ചത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ മരണം സംബന്ധിച്ച കേസിന്റെ വിചാരണ ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് ഡോക്ടറുടെ ദുരൂഹ മരണം. ഡോക്ടര്‍ക്ക് ഇന്ന് രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആശുപത്രിയില്‍ പോകാന്‍ അദ്ദേഹം ആദ്യം വിസമ്മതിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു.

2018 ഏപ്രിലില്‍ ആണ് ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ചത്. ജില്ലാ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിന്റെ ചുമതലയായിരുന്നു ഡോക്ടര്‍ക്ക്. പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ച ശേഷമാണ് പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. കസ്റ്റഡി മരണം സംബന്ധിച്ച സി.ബി.ഐ അന്വേഷണത്തിനിടെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ പിന്‍വലിച്ചതോടെ അദ്ദേഹം ഫത്തേപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു.

നേരത്തെ ബലാത്സംഗ കേസില്‍ മുന്‍ ബി.ജെ.പി നേതാവും എംഎല്‍എയുമായിരുന്ന കുല്‍ദീപ് സിങ് സെന്‍ഗാറിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. തിഹാര്‍ ജയിലിലാണ് സെന്‍ഗാര്‍‍. സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗാര്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലാണ്.

ഈ കേസില്‍ ദുരൂഹ മരണങ്ങള്‍ ഇതാദ്യമല്ല. എം.എൽ.എയുടെ സഹോദരനും ഗുണ്ടകളും ചേർന്നു പെണ്‍കുട്ടിയുടെ പിതാവിനെ അതിക്രൂരമായി മർദിക്കുന്നത് കണ്ടെന്ന് യൂനസ് എന്നയാൾ പറഞ്ഞിരുന്നു. 2019 ആഗസ്റ്റിൽ യൂനസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും മരി‌ച്ചെന്നുമാണ് പൊലീസിന്റെ വിശദീകരണം.

പിന്നീട് റായ്ബറേലിയിൽ വെച്ച് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ച് പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാർ മരിച്ചു. പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേറ്റു. പെൺകുട്ടിക്കും കുടുംബത്തിനും വീട്ടിലും യാത്രകളിലും സുരക്ഷ ഉറപ്പാക്കാൻ പൊലീസിനെ നിയോഗിച്ചിരുന്നെങ്കിലും റായ്ബറേലിയിലേക്ക് പോകുമ്പോൾ അകമ്പടിയുണ്ടായിരുന്നില്ല. നമ്പർ പ്ലേറ്റ് കറുത്ത പെയിന്റ് ഉപയോഗിച്ചു മറച്ചിരുന്നുവെന്നതും സംശയത്തിനിടയാക്കി.