India National

ഡെല്‍റ്റ വകഭേദത്തിന് ജനിതക മാറ്റം; കൂടുതല്‍ അപകടകാരിയെന്ന് പഠനം

ഇന്ത്യയില്‍ കാണപ്പെടുന്ന കോവിഡ് വൈറസിന്‍റെ ഡെൽറ്റ (B.1.617.2) വകഭേദത്തിന് ജനിതകമാറ്റം. ഡെൽറ്റ പ്ലസ് (B.1.617.2.1) എന്ന് പേരുള്ള പുതിയ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. കോവിഡ് രോഗികൾക്ക് നൽകുന്ന മോണോക്ലോണൽ ആന്‍റിബോഡി മിശ്രിതം ഡെൽറ്റ പ്ലസിനെതിരെ ഫലപ്രദമാകില്ലെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

യു.കെ സര്‍ക്കാരിനു കീഴിലുള്ള പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പഠന റിപ്പോര്‍ട്ട് പ്രകാരം ജൂൺ ഏഴു വരെ ആറു പേരിലാണ് ഈ വകഭേദം സ്ഥിരീകരിച്ചത്. അതിവേഗത്തിലാണ് ഈ വകഭേദത്തിന്‍റെ വ്യാപനമെന്നും പഠനം വ്യക്തമാക്കുന്നു.

രാജ്യത്ത് കോവി‍ഡിന്‍റെ രണ്ടാം തരംഗം നിയന്ത്രണവിധേയമാകുന്നതിനിടയിലാണ് പുതിയ ജനിതകമാറ്റം ആശങ്കകള്‍ക്കിടയാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 3,921 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതുവരെ 2,95,10,410 കോവിഡ് കേസുകളും 3,74,305 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.