India

യുദ്ധ കമാൻഡോ സംഘത്തിൽ വനിതകളെ ഉൾപ്പെടുത്താൻ ആലോചിക്കുന്നതായി സി.ആർ.പി.എഫ്

സി.ആർ.പി.എഫിന്റെ യുദ്ധ കമാൻഡോ സംഘമായ കോബ്രയിൽ വനിതകളെ ഉൾപ്പെടുത്താൻ ആലോചന. സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ എ.പി മഹേശ്വരിയാണ് ഇക്കാര്യം അറിയിച്ചത്. “കോബ്രയിലേക്ക് സ്ത്രീകളെ എടുക്കുന്നത് ഞങ്ങൾ കാര്യമായി തന്നെ പരിഗണിക്കുന്നുണ്ട്” മഹേശ്വരി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

2008ലാണ് രാജ്യത്തെ മാവോയിസ്റ്റ് ഭീഷണിയെ നേരിടാൻ പതിനായിരം പേരടങ്ങുന്ന ഒരു സംഘത്തെ സി.ആർ.പി.എഫ് രൂപീകരിച്ചത്. ‘ദി കോംബാറ്റ് ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ ടീം’ അഥവാ കോബ്രയെ മാവോയിസ്റ്റ് സാന്നിധ്യമുള്ള ഇടങ്ങളിൽ പ്രത്യേക പരിശീലനം നൽകി വിന്യസിച്ചിട്ടുണ്ട്. ബീഹാർ, ജാർഖണ്ഡ്, ഛത്തിസ്ഗർഹ്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ കോബ്രയുടെ സേവനം നടപ്പിലാക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ അർദ്ധ സൈനിക വിഭാഗമാണ് സി.ആർ.പി.എഫ്. 1986ൽ സി.ആർ.പി.എഫിന് കിഴിൽ ‘മഹിളാ ബറ്റാലിയൻ’ നിലവിൽ വന്നതോടെ, ക്രമസമാധാന പാലനം ഉൾപ്പെടെയുള്ള ഏതാനും മേഖലകളിൽ സ്ത്രീ സാനിധ്യം നിലനിന്നിരുന്നു. മഹിളാ ബറ്റാലിയന് കിഴിൽ ആറ് യൂണിറ്റുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.