India

ഡല്‍ഹി സര്‍ക്കാര്‍ ഇനി കെജ്‍രിവാള്‍ അല്ല, ലഫ്റ്റനന്‍റ് ഗവര്‍ണര്‍

ഡല്‍ഹിയില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നിയമ ഭേദഗതി പ്രാബല്യത്തില്‍. ഡൽഹിയുടെ സർക്കാർ എന്നാല്‍ ഇനി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ ആയിരിക്കും. സംസ്ഥാനത്ത സംബന്ധിച്ച എന്ത് തീരുമാമെടുക്കും മുന്‍പും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ലഫ്റ്റനന്‍റ് ഗവര്‍ണറുമായി ആലോചിക്കണം. ഗവൺമെന്‍റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) ആക്ട് 2021 ഇന്നലെയാണ് നിലവിൽവന്നത്.

പാര്‍ലമെന്‍റിന്‍റെ രണ്ട് സഭകളിലും പ്രതിഷേധം ഉയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നിയമ ഭേദഗതിയില്‍ നിന്ന് പിന്മാറിയില്ല. ബില്‍ പാര്‍ലമെന്‍റ് പാസ്സാക്കിയപ്പോള്‍ അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞത് ഇന്ത്യന്‍ ജനാധിപത്യത്തിലെ സങ്കടകരമായ ദിവസമാണിതെന്നാണ്. ഡൽഹിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തി, ലഫ്റ്റനന്‍റ് ഗവർണറുടെ അധികാരങ്ങൾ വിപുലപ്പെടുത്തുന്ന നിയമത്തിന് മാർച്ച് 28നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകിയത്. ബില്ലിന്റെ വിശദാംശങ്ങൾ പരിശോധിക്കാൻ പാർലമെന്ററി സ്ഥിരം സമിതിക്ക് വിടണമെന്ന ആവശ്യം പോലും കേന്ദ്ര സർക്കാർ തള്ളി.

ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതാണ് ഇപ്പോഴുണ്ടായിട്ടുള്ള സംഭവ വികാസങ്ങളെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രതികരിച്ചു. ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചവരില്‍ നിന്ന് അധികാരങ്ങള്‍ കവര്‍ന്ന്, പരാജയപ്പെട്ടവര്‍ക്ക് ഡല്‍ഹിയെ ഭരിക്കാന്‍ അവസരമൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 70ല്‍ 62 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. 8 സീറ്റില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. ലഫ്റ്റനന്‍റ് ഗവര്‍ണറിലൂടെ സംസ്ഥാനത്തെ ഭരണം പിടിച്ചടക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് കെജ്‍രിവാളിന്‍റെ ആരോപണം.