India National

രാജ്യത്ത് ഒൻപത് ദിവസത്തിനുള്ളിൽ അഞ്ച് ലക്ഷത്തിൽ അധികം പുതിയ കൊവിഡ് രോഗികൾ; രോഗ വ്യാപനം തീവ്രം

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു. 2,086,864 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഒൻപത് ദിവസത്തിനുള്ളിൽ 5,04,000 രോഗികൾക്ക് രാജ്യത്ത് കൊവിഡ് ബാധിച്ചു. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 60,000 കേസുകളിൽ അധികമാണ്.

ആന്ധ്രയിൽ പോസിറ്റീവ് കേസുകൾ രണ്ട് ലക്ഷം കടന്നു. കേന്ദ്രനിയമ മന്ത്രി രവിശങ്കർ പ്രസാദിന്റെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗ് അടക്കം നാല് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മണിപ്പൂരിൽ 165 കേന്ദ്രസേന അംഗങ്ങൾ രോഗബാധിതരായി.

രോഗവ്യാപനം തീവ്രമായി തുടരുന്ന മഹാരാഷ്ട്രയിൽ 10,483ഉം, ആന്ധ്രയിൽ 10,171ഉം, കർണാടകയിൽ 6,670ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആന്ധ്രയിൽ ആകെ പോസിറ്റീവ് കേസുകൾ 2,06,960ഉം, മരണം 1,842ഉം ആയി.

കർണാടകയിൽ ആകെ മരണം 2,998 ആയി ഉയർന്നു. ബെംഗളൂരുവിൽ 2,147 പുതിയ കേസുകൾ. 22 മരണവുമുണ്ട്. ആകെ പോസിറ്റീവ് കേസുകൾ 69,572 ആയി. ആകെ മരണം 1199 ആയിട്ടുണ്ട്. തമിഴ്‌നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 2,85,024ഉം, മരണം 4,690ഉം ആയി. ഡൽഹിയിൽ ആകെ കൊവിഡ് ബാധിതർ 1,42,723 ആയി ഉയർന്നു. ബിഹാറിൽ 3646ഉം, അസമിൽ 2679ഉം, ഗുജറാത്തിൽ 1074ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം പരിശോധനകളുടെ എണ്ണം കൂട്ടാൻ ഐസിഎംആർ നിർദേശം നൽകി.