India National

ബ്രിട്ടനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയവരില്‍ കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നു

ബ്രിട്ടനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയവരില്‍ കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നു. ഇതോടെ ബ്രിട്ടനില്‍ നിന്ന് എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും രോഗം സ്ഥിരീകരിച്ചാല്‍ വൈറസിന്റെ സ്വഭാവം കണ്ടെത്താനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആറ് ലാബുകളും ഇതിനായി സജ്ജമാക്കി.

കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക അടക്കം ഒന്‍പത് സംസ്ഥാനങ്ങളിലാണ് യുകെയില്‍ നിന്നെത്തിയ യാത്രക്കാരില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ പടരുന്ന അതിവേഗ കൊവിഡ് ബാധയാണോ ഇവരില്‍ ഉണ്ടായതെന്ന് പരിശോധിച്ചുവരികയാണ്. രോഗം സ്ഥീരികരിച്ചവരിലെ വൈറസിന്റെ സ്വഭാവം അറിയാനായി നടത്തുന്ന പരിശോധനയുടെ ഫലത്തിനായി ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

രാജ്യത്തെത്തുന്നവരുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലായ എഐആര്‍-സുവിധ ആന്‍ഡ് ബ്യൂറോ ഓഫ് ഇമിഗ്രേഷനില്‍ നിന്ന് ശേഖരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആര്‍ടിപിസിആര്‍ നടത്തി രോഗം സ്ഥിരികരിച്ചാല്‍ ജീനോം സീക്വന്‍സിംഗിനായി തെരഞ്ഞെടുത്ത ലാബുകളിലേക്ക് അയക്കണം.

ഡല്‍ഹി, ബംഗാള്‍, ബംഗളൂരു, പൂനെ, ഹൈദരബാദ്, ഭുവനേശ്വര്‍ എന്നിവിടങ്ങളിലായി ആറ് ലാബുകളിലാണ് പരിശോധന പുരോഗമിക്കുന്നത്. മഹാരാഷ്ട്രക്ക് പിന്നാലെ കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യു പുനരാരംഭിച്ചു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 3,913 ,ഡല്‍ഹിയില്‍ 871 ,തമിഴ് നാട്ടില്‍ 1066 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.