India

ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് നവാബ് മാലിക്കിനെ വിലക്കാനാവില്ലെന്ന് കോടതി; സമീർ വാംഖഡെക്ക് തിരിച്ചടി

മന്ത്രി നവാബ് മാലിക്കിനെതിരായ മാനനഷ്ട കേസിൽ എൻസിബി സോണൽ ഡയറക്ടർ സമീർ വാംഖഡെക്ക് കനത്ത തിരിച്ചടി. വാംഖഡെക്കെതിരായി ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് നവാബ് മാലിക്കിനെ വിലക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. സർക്കാർ സംവിധാനത്തിന് തിരുത്തൽ നടപടികൾ എടുക്കാൻ പ്രേരണയായതും സമീർ വാംഖഡെക്കെതിരായ അന്വേഷണത്തിന് കാരണമായതും നവാബ് മാലിക്കിന്റെ പോസ്റ്റുകളാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും, എതിരായി അഭിപ്രായം പറയാനും പൊതു ജനത്തിന് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ധ്യാൻ ദേവ് വാംഖഡെ നൽകിയ മാന നഷ്ടക്കേസിലാണ് കോടതിയുടെ പരാമർശം.

അതേ സമയം എൻസിബി മുംബൈ യൂണിറ്റ് അടച്ചു പൂട്ടണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തിലാണ് ആവശ്യം. എൻസിബിയെ തുറന്നുകാട്ടിയ നവാബ് മാലിക്കിനെ പ്രകീർത്തിച്ചു കൊണ്ടാണ് മുഖപ്രസംഗം.