India National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്

കേന്ദ്രം ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കനുസരിച്ച് ഇതുവരെ 49,391 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്തെ കോവിഡ് കേസുകൾ അമ്പതിനായിരത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,958 പുതിയ കേസുകളും 126 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ കോവിഡ് കേസുകൾ പതിനയ്യായിരം കടന്നു. അതിനിടെ കേന്ദ്ര നിര്‍ദേശം ലംഘിച്ച് പശ്ചിമ ബംഗാളിൽ അതിഥി തൊഴിലാളികളുടെ ശരീരത്തിൽ അണുനാശിനി പ്രയോഗിച്ചു.

കേന്ദ്രം ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കനുസരിച്ച് ഇതുവരെ 49,391 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കോവിഡ് കേസുകൾക്ക് പുറമെ രാജസ്ഥാനിലും ഒഡീഷയിലും ഇന്ന് ഓരോ മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഡൽഹിയിൽ ഇന്നലെ മാത്രം 206 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കേസുകൾ അയ്യായിരം കടന്നു. അതേസമയം, ഗുജറാത്തിലേത് ആറായിരം കടന്നു. മരണം 368ഉം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. പതിനയ്യായിരം കടന്നു. മരണം 617 ഉം. 55 വയസിന് താഴെ പ്രായമുള്ള മറ്റ് രോഗങ്ങളില്ലാത്ത സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍മാരോട് മാസത്തിൽ പതിനഞ്ച് ദിവസം ജോലിയിൽ പ്രവേശിക്കാൻ മുംബൈ ആരോഗ്യ വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍൪ നിര്‍ദേശം നൽകി.

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്ന നടപടി തുടരുകയാണ്. 1200 പേരുമായി മഹാരാഷ്ട്രയിൽ നിന്ന് ഇന്നൊരു ട്രെയിൻ ബിഹാറിലേക്ക് പുറപ്പെട്ടു. അതിനിടെ പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലെത്തിയ തൊഴിലാളികളുടെ മേൽ കേന്ദ്ര നിര്‍ദേശം ലംഘിച്ച് അണിനാശിനി പ്രയോഗിച്ചു. അവശ്യ സേവനങ്ങളുമായി ബന്ധമില്ലാത്ത ഒരു ഫയലും ഈ മാസാവസാനം വരെ കൈമാറരുതെന്ന് വിവിധ മന്ത്രാലയങ്ങളോട് കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശിച്ചു. അതിനിടെ തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന സഅദ് കാന്ധൽവിയുടെ മകനെ ഡൽഹി ക്രൈം ബ്രാഞ്ച് പൊലീസ് ചോദ്യം ചെയ്തു. പലയിടത്തും ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് മദ്യക്കടകൾക്ക് മുമ്പിൽ നീണ്ട നിരകൾ പ്രത്യക്ഷപ്പെട്ടു.