India National

അര്‍ണബിന്‍റെ ചാറ്റും രാജ്യസുരക്ഷയും: അന്വേഷണം വേണമെന്ന ആവശ്യം കടുപ്പിച്ച് കോണ്‍ഗ്രസ്

റിപബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റില്‍ അന്വേഷണം എന്ന ആവശ്യം കടുപ്പിച്ച് കോണ്‍ഗ്രസ്. ദേശസുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടോയോ എന്ന് സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. എ കെ ആന്‍റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്‍റെ മുതിർന്ന നേതാക്കള്‍ ഇന്ന് മാധ്യമങ്ങളെ കാണും.

ടിആർപി തട്ടിപ്പ് കേസിലെ അന്വേഷണത്തിനിടെയാണ് ബലാകോട്ട് ആക്രമണം നേരത്തെ അറിഞ്ഞിരുന്നു എന്ന അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത് വന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പോലും അർണബ് അറിഞ്ഞിരുന്നു എന്നത് മോദി സർക്കാറിനെ പ്രതികൂട്ടിലാക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ദേശസുരക്ഷ ഉയർത്തി തന്നെ മോദി സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് കോണ്‍ഗ്രസ്.

പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി. പ്രതിരോധമന്ത്രി, പ്രതിരോധ മേധാവി, വ്യോമ – കരസേന മോധാവിമാർ എന്നിവർ അറിയേണ്ട രഹസ്യം ചോർന്നിട്ടുണ്ടെങ്കില്‍ ഔദ്യോഗിക രഹസ്യ നിയമത്തിന്‍റെ ലംഘനമാണെന്നാണ് കോണ്‍ഗ്രസ് വാദം. ആരാണ് അർണബിന് വിവരം ചോർത്തി നല്‍കിയതെന്ന് രാജ്യത്തിന് അറിയേണ്ടതുണ്ടെന്നും പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആണോ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ദേശസ്നേഹികളെന്ന് സ്വയം വിളിക്കുന്നവർ ചെയ്ത ദേശവിരുദ്ധ നടപടിയാണിത്. രാജ്യത്തെ അപകടത്തിലാക്കുന്ന നടപടി ആയതിനാല്‍ അന്വേഷണം വേണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

സംഭവത്തിൽ സുപ്രീംകോടതിയും ദേശീയ അന്വേഷണ ഏജൻസിയും സ്വമേധയാ കേസ് എടുക്കണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ ആവശ്യപ്പെട്ടു.