India National

അരുണാചലിന് സമീപം മൂന്ന് ഗ്രാമങ്ങള്‍ നിര്‍മ്മിച്ച് ചൈന

ഇന്ത്യൻ അതിർത്തിയോട് ചേർന്ന് പടിഞ്ഞാറൻ അരുണാചൽ പ്രദേശിന് സമീപം ചൈന മൂന്നോളം ഗ്രാമങ്ങൾ നിർമിച്ചതായി റിപ്പോർട്ട്. ഇവിടങ്ങളിലേക്ക് താമസക്കാരെ എത്തിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യ, ഭൂട്ടാൻ, ചൈന അതിർത്തികൾ സംഗമിക്കുന്ന ‘മുക്കവലയുടെ’ അടുത്തുള്ള ബുംലാ ചുരത്തിന് 5 കിലോമീറ്റർ അപ്പുറം ചൈനാ മേഖലയിലാണു ഗ്രാമങ്ങൾ. ഇന്ത്യയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ മേഖലയിൽ കൂടുതൽ മേധാവിത്വം നേടുന്നതിനാണ് ചൈനയുടെ പുതിയ നിർമിതിയെന്നാണ് വിലയിരുത്തൽ.

കിഴക്കൻ ലഡാക്കിൽ ഇന്ത്യ –ചൈന സേനകൾ തമ്മിലുള്ള സംഘർഷം രൂക്ഷമായപ്പോഴാണ് ഇവ നിർമിച്ചതെന്നു കരുതുന്നു. 2020 ഫെബ്രുവരി – നവംബർ മാസത്തിനുള്ളിലാണ് മൂന്ന് ഗ്രാമങ്ങളും ചൈന നിർമിച്ചതെന്നാണ് സൂചന. എൺപതോളം നിർമിതികളും വെള്ളം, വൈദ്യുതി, ഇന്റർനെറ്റ് സൗകര്യങ്ങളുമുണ്ടെന്നും സംശയമുണ്ട്. പലതും ചുവന്ന മേൽക്കൂരയോടു കൂടിയ വീടുകളാണ്. ഗ്രാമങ്ങളെ ബന്ധിപ്പിച്ചു ടാറിട്ട റോഡുകളുമുണ്ട്.