India

ബൂസ്റ്റര്‍ ഡോസ്; ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് ബൂസ്റ്റര്‍ ഡോസിന് ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 60 വയസിന് മുകളിലുള്ള മറ്റ് അനുബന്ധ അസുഖങ്ങളുള്ളവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. ഈ വിഭാഗത്തിലുള്ളവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യേണ്ടതില്ല.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി 10 മുതലാണ് 60 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സേനഷന്‍ ആരംഭിക്കുക. അതേസമയം രോഗങ്ങളുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടാമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമല്ല, വാക്‌സിനേഷന്‍ സെന്ററില്‍ നേരിട്ടെത്തുന്നവര്‍ക്കും വാക്‌സിന്‍ ലഭിക്കും.

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും. ആധാര്‍ കാര്‍ഡോ, സ്‌കൂള്‍ ഐഡി കാര്‍ഡോ ഉപയോഗിച്ച് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.

അതിനിടെ ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കോര്‍ബെവാക്സ്, കൊവോവാക്സ് എന്നിവയുടെ അടിയന്തര ഉപയോഗത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇവയ്ക്കുപുറമേ കൊവിഡിനെതിരായ ആന്റിവൈറല്‍ ഡ്രഗ് മോല്‍നുപിരവീറിനും കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ മുതിര്‍ന്നവരില്‍ ഉപയോഗിക്കാനാണ് മാല്‍നുപിരവീറിന് അംഗീകാരം നല്‍കിയത്.