India National

ജെ.പി നദ്ദ ബി.ജെ.പി അധ്യക്ഷനായേക്കും

അമിത് ഷാ കേന്ദ്രമന്ത്രിയായതോടെ അടുത്ത ബി.ജെ.പി അധ്യക്ഷനാരെന്ന ചര്‍ച്ചകള്‍ സജീവമായി. മുന്‍ കേന്ദ്ര മന്ത്രി ജെ.പി നദ്ദയുടെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.

അവസാന നിമിഷം വരെ സസ്പെന്‍സ് നിലനിര്‍ത്തിയെന്നതൊഴിച്ചാല്‍ അപ്രതീക്ഷിതമായിരുന്നില്ല ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മന്ത്രിസഭ പ്രവേശം. മന്ത്രിമാരാകാന്‍ ക്ഷണം ലഭിച്ചവരില്‍ കഴിഞ്ഞ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന ജെ.പി നദ്ദയുടെ പേരില്ലാതിരുന്നതോടെ പാര്‍ട്ടി നേതൃപദവിയിലേക്ക് അദ്ദേഹത്തെയാണ് പരിഗണിക്കുന്നതെന്ന സൂചനയും ശക്തമായി. അമിത് ഷാ കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ പ്രധാന തന്ത്രജ്ഞരില്‍ ഒരാളാണ് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവായ ജെ.പി നദ്ദ. ഇത്തവണ ഉത്തര്‍പ്രദേശിന്റെ ചുമതലയായിരുന്നു നദ്ദക്ക്. എസ്.പി-ബി.എസ്.പി സഖ്യമുയര്‍ത്തിയ വെല്ലുവിളിയെ മറികടന്ന് കഴിഞ്ഞ തവണത്തേതിന് തുല്യമായ തിളക്കമുള്ള വിജയം ബി.ജെ.പിക്ക് സമ്മാനിക്കുന്നതില്‍ നദ്ദയുടെ തന്ത്രങ്ങള്‍ക്കും പങ്കുണ്ട്. ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയത്തിലും നദ്ദക്ക് റോളുണ്ട്. നദ്ദയുള്‍പ്പെടെ ആര് അധ്യക്ഷ പദത്തിലേക്ക് വന്നാലും പാര്‍ട്ടി കാര്യങ്ങളില്‍ അമിത് ഷായുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനങ്ങള്‍. ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര, ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പുകളാണ് ജെ.പി നദ്ദയുടെ മുന്നിലെ ആദ്യ വെല്ലുവിളികള്‍.