India

‘എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തു; ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നു’-കമല്‍നാഥ്

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ്. ഭരണക്ഷിയായ ബി.ജെ.പി കോൺഗ്രസ് എം.എൽ.എമാരെ വിലകൊടുത്ത് വാങ്ങാൻ ശ്രമിക്കുകയാണെന്ന് മുൻമുഖ്യമന്ത്രി കമൽനാഥ് ആരോപിച്ചു.

എന്നാല്‍ ജനങ്ങള്‍ക്ക് ഇതെല്ലാം അറിയാമെന്നും അവരെ മണ്ടന്മാരാക്കാന്‍ കഴിയില്ലെന്നും കമല്‍നാഥ് പറഞ്ഞു. അവര്‍ നവംബര്‍ മൂന്നിന് ഇതിനെല്ലാം മറുപടി നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു

‘ഉപതെരഞ്ഞെടുപ്പ് ഫലത്തെ ബി.ജെ.പി ഭയപ്പെടുകയാണെന്നും അതുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് ആരെയെങ്കിലും വിലകൊടുത്ത് വാങ്ങാൻ അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാഗ്ദാനങ്ങൾ നൽകി ബി.ജെ.പി തങ്ങളെ സമീപിച്ചിരുന്നുവെന്ന് നിരവധി കോൺഗ്രസ് എം.എൽ.എമാർ തന്നെ അറിയിച്ചുവെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. മധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്ക് നവംബർ മൂന്നിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ പത്തിന് ഫലം പ്രഖ്യാപിക്കും.