India National

കശ്മീര്‍ വിഷയം; ഡല്‍ഹിയിലും തിരക്കിട്ട നീക്കങ്ങള്‍, പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നു

ജമ്മു-കശ്മീർ സംബന്ധിച്ചുള്ള സുപ്രധാന നീക്കങ്ങൾക്ക് ഇന്ന് സാധ്യത. അടിയന്തര കേന്ദ്രമന്ത്രിസഭായോഗം ചേര്‍ന്നു. അതിന് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയിരുന്നു. സർക്കാർ നീക്കങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റ് സമ്മേളനം പ്രക്ഷുബ്ധമാകും.

പാര്‍ലമെന്റ് പരിസരത്ത് പി.ഡി.പി എം.പിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. എം.പിമാരായ നാസര്‍ അഹമ്മദ് നാവെയും മിര്‍ മുഹമ്മദ് ഫയാസുമാണ് പ്രതിഷേധിക്കുന്നത്. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് രാജ്യസഭയില്‍ സി.പി.എം നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭരണഘടനയിലെ 370 ആം വകുപ്പ് പിൻവലിക്കാൻ സർക്കാർ ഉപദേശം തേടിയതായി ആണ് വിവരം.

കശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് ഭൂമി ഉടമസ്ഥത അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക അവകാശങ്ങള്‍ അനുവദിക്കുന്ന ഭരണഘടനയിലെ 35 എ അനുച്ഛേദവും കശ്മീരിന് പ്രത്യേക സ്വയം ഭരണ അവകാശം നല്‍കുന്ന 370ആം വകുപ്പും പിന്‍വലിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച് ഉപദേശം തേടിയതായാണ് വിവരം. ഇതിനാലാണ് ഇന്നത്തെ അടിയന്തര കേന്ദ്ര മന്ത്രിസഭാ യോഗം നിർണായകമാകുന്നത്. തീരുമാനം കൈകൊണ്ടാല്‍ സഭാ സമ്മേളനം ദിനങ്ങള്‍ ശേഷിക്കുന്നതിനാല്‍ തടസമില്ലാതെ അവതരിപ്പിക്കാം. എന്നാൽ തിരക്കിട്ടുള്ള സുരക്ഷ മുന്നറിപ്പും അധികസേനാ വിന്യാസവും ദുരുദ്ദേശത്തോടെയാണെന്നാണ് പ്രതിപക്ഷ ആരോപണം. ഇക്കാര്യത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ആവശ്യം ഇരുസഭകളിലും പ്രതിപക്ഷം ഉന്നയിക്കും.

ജമ്മുകശ്മീരിലെ സർക്കാർ നീക്കത്തിനെതിരെ ശബ്ദമുയർത്തിയ പ്രതിപക്ഷ നേതാക്കൾക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന വേട്ടയാടുന്നു എന്ന ആരോപണവും ശക്തമാണ്.