India National

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചരുടെ എണ്ണം 150 കടന്നു

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 153 ആയി. ബംഗളൂരുവിലാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. ലക്‌നൗവിൽ കൊവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടർക്കും വൈറസ് ബാധ കണ്ടെത്തി. കരസേനയിൽ കൊവിഡ് സ്ഥിരീകരിച്ചത്തോടെ ലഡാക്ക് സ്‌കൗട്ട് യൂണിറ്റിലെ ജവാന്മാര നിരീക്ഷണത്തിലേയ്ക്ക് മാറ്റി.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 124 ഇന്ത്യക്കാർക്കും, 25 വിദേശികൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 14 പേർ രോഗമുക്തരായി. കേന്ദ്ര ഭരണ പ്രദേശമായ മാഹിയെ കൂടാതെ 16 സംസ്ഥാനങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. അതിവേഗം വൈറസ് പടരുന്ന മഹാരാഷ്ട്രയിലെ പൂനെയിൽ 850 ഹോട്ടലുകൾ മാർച്ച് 20 വരെ അടച്ചു.

കരസേനയിലും കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് സേനാവിഭാഗം. ലെയിലെ ലഡാക് സ്‌കൗട്ട് യൂണിറ്റിലെ മുഴുവൻ ജവാന്മാരെയും നിരീക്ഷണത്തിലാക്കി. ഫിലിപ്പീൻസിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ അടക്കം 400 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഫിലിപ്പീൻസിലെ ഇന്ത്യൻ സ്ഥാനപതി ഉറപ്പുനൽകിയത്തായി പികെ കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ ആവശ്യപ്പെട്ടു.

ക്വാലലംപൂരിൽ കുടുങ്ങിയ ഇന്ത്യക്കാരെ വൈകിട്ട് എയർ ഏഷ്യ വിമാനത്തിൽ രാജ്യത്ത് തിരിച്ചെത്തിക്കും.
ഒരുമാസത്തേക്ക് പൊതുപരിപാടികൾ, പ്രകടനങ്ങൾ എന്നിവ ഒഴിവാക്കാൻ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ സംസ്ഥാന ഘടകങ്ങൾക്ക് നിർദേശം നൽകി. മലേഷ്യ, ഫിലിപ്പീൻസ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും യാത്രാവിലക്ക് ഏർപ്പെടുത്തി. പല സംസ്ഥാനങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങൾ മുൻകരുതലിന്റെ ഭാഗമായി അടച്ചു.