Gulf

ഹജ്ജ് കർമങ്ങൾ രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു; ഇന്ന് അറഫാ സംഗമം

ഹജ്ജ് കർമങ്ങൾ രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു. ഇന്ന് അറഫാ സംഗമം. മിനായിൽ നിന്നും തീർഥാടകർ അറഫയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്നത്തെ പകൽ മുഴുവൻ ഹജ്ജ് തീർഥാടകർ അറഫയിൽ സംഗമിക്കും. ഇന്നലെ രാത്രി തന്നെ തീർഥാടകർ മിനായിൽ നിന്നും അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഹജ്ജിനെത്തിയ എല്ലാ തീർഥാടകരും ഒരേസമയം അനുഷ്ഠിക്കുന്ന കർമമാണ് അറഫാ സംഗമം. മിനായിൽ നിന്നും ഏതാണ്ട് 15 കിലോമീറ്റർ ദൂരമുള്ള അറഫയിലേക്ക് മെട്രോയിലും ബസുകളിലുമാണ് തീർഥാടകർ യാത്ര ചെയ്യുന്നത്. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയുള്ള എല്ലാ തീർഥാടകർക്കും മശായിർ മെട്രോ സൌകര്യം ഉപയോഗിക്കാമെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു.

ഇന്ന് ഉച്ച മുതൽ വൈകുന്നേരം വരെ തീർഥാടകർ അറഫയിൽ ആരാധനാ കർമങ്ങളിൽ മുഴുകും. പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് കൊണ്ട് അറഫയിലെ നമീറാ പള്ളിയിൽ നടക്കുന്ന ഖുതുബയിൽ ലക്ഷക്കണക്കിനു തീർഥാടകർ സംബന്ധിക്കും. ചരിത്രപ്രസിദ്ധമായ ജബൽ റഹ്മാ മല തീർഥാടകർ സന്ദർശിക്കും. സൂര്യൻ അസ്തമിക്കുന്നതോടെ അറഫയിൽ നിന്നും ഹാജിമാർ മുസ്ദലിഫയിലേക്ക് നീങ്ങും. നാളെ മിനായിൽ തിരിച്ചെത്തി ജംറകളിൽ കല്ലേറ് കർമം ആരംഭിക്കും.