Entertainment

‘എന്റെ അമ്മയെ വരെ ചീത്ത വിളിച്ചു, വീട്ടിലിരിക്കുന്ന അമ്മ എന്തു തെറ്റ് ചെയ്തു: ടിനി ടോം

കഴിഞ്ഞ പ്രളയത്തിന് ശേഷം സര്‍ക്കാരിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് താരസംഘടനയായ അമ്മ അഞ്ച് കോടി 90 ലക്ഷം രൂപ നല്‍കിയെന്ന് നടന്‍ ടിനി ടോം. സര്‍ക്കാരിന്‍റെ ദുരിതാശ്വസ നിധി കൃത്യമായി ജനങ്ങളിലെത്തിയില്ലെന്ന ധര്‍മജന്‍റെ വിമര്‍ശനത്തെ പിന്തുണച്ചതിന് ടിനി ടോമിനെതിരേയും സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശമുയര്‍ന്നിരുന്നു. ഇതിന് മറുപടിയെന്നോണമാണിപ്പോള്‍ ടിനി ടോമിന്‍റെ പ്രതികരണം. ഡിജെ സാവിയോയും സംഘവും നടത്തുന്ന ദുരിതാശ്വസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയാന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്.

താരസംഘടനയായ അമ്മ അഞ്ച് കോടി രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയതെന്നും എന്നാല്‍ പണം എന്ത് ചെയ്‌തെന്ന് അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നുമായിരുന്നു ടിനി ടോം ആദ്യം പറഞ്ഞത്. ഇതോടെ അഞ്ചു കോടി നല്‍കിയിരുന്നില്ലെന്നും വെറും തള്ളാണിതെന്നും ആരോപിച്ച് പോസ്റ്റുകളും സജീവമായി. ഇതോടെയാണ് കൂടുതല്‍ പ്രതികരണവുമായി ടിനി രംഗത്തെത്തിയത്.

‘അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും. അത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ആരുടേയും മനസ് വിഷമിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. നമ്മള്‍ ആരുടേയും മനസ് വിഷമിപ്പിച്ചാല്‍ നമ്മളും വിഷമിക്കേണ്ടി വരും. കണക്കു പറഞ്ഞതല്ല, പ്രളയം അനുഭവിച്ച ആളാണ് ഞാന്‍. വീടില്ലാത്തവര്‍ക്ക് വീട് ലഭിക്കണം. പല രീതിയില്‍ ആളുകള്‍ എനിക്കെതിരെ പ്രതികരിച്ചു. എന്റെ അമ്മയെ വരെ ചീത്ത വിളിച്ചു. വീട്ടിലിരിക്കുന്ന അമ്മ എന്തു തെറ്റ് ചെയ്തു. എന്‍റെ പ്രവര്‍ത്തനം ഇനിയും തുടരും.’ ടിനി ടോം പറയുന്നു…