Entertainment

പൊതുജനങ്ങൾക്കും ഗതാഗതത്തിനും തടസം സൃഷ്‌ടിക്കുന്നു; ജോഷി ചിത്രം ആന്റണിയുടെ ചിത്രീകരണത്തിനെതിരെ പാലാ നഗരസഭയുടെ പരാതി

ജോഷി ചിത്രം ആന്റണിയുടെ ചിത്രീകരണത്തിനെതിരെ മുഖ്യമന്ത്രിക്ക് പാലാ നഗരസഭയുടെ പരാതി. ജോഷി സംവിധാനം ചെയ്യുന്ന ആന്റണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തടയണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. പൊതുജനങ്ങൾക്കും വാഹനഗതാഗതത്തിനും തടസം സൃഷ്‌ടിക്കുന്നതായി പരാതി. സബ് ജയിലിൽ അനധികൃതമായി ചിത്രീകരണം നടത്തിയെന്നും നഗരസഭ പരാതിയിൽ ഉന്നയിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള സിനിമയുടെ ചിത്രീകരണത്തിന് നഗരസഭ അനുമതി നിഷേധിച്ചു.

സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആർ.ഡി.ഓയോട് വിശദീകരണം തേടിയിരിക്കുകയാണ്.പാലായിൽ വെള്ളിയാഴ്ച വൈകിട്ട് നടത്തിയ ഷൂട്ടിംഗിനെതിരെയാണ് നഗരസഭാ ചെയർപേഴ്‌സൺ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. സബ്ജയിൽ റോഡ് ഷൂട്ടിംഗിന് അനുവദിക്കണമെന്ന അനുവദിക്കണമെന്ന കത്ത് കഴിഞ്ഞദിവസം നഗരസഭയിൽ ലഭിച്ചിരുന്നു. സ്‌പെഷ്യൽ കൗൺസിൽ കൂടിയാണ് ഇതിന് അനുമി നല്കിയത്. പൊതുജനങ്ങൾക്കും വാഹനയാത്രയ്ക്കും തടസ്സം സൃഷ്ടിക്കാതെ ഷൂട്ടിംഗിന് അനുമതിയും നൽകി.

എന്നാൽ കാരവാനുകളും ജനറേറ്റർ വാഹനങ്ങളും അടക്കം ഇടുങ്ങിയ റോഡിലെത്തിച്ച് ഗതാഗതം ബ്ലോക്ക് ചെയ്താണ് ഷൂട്ടിംഗ് തുടങ്ങിയത്. ബൈപ്പാസിൽ നിന്നും കട്ടക്കയം റോഡിൽ നിന്നും എത്തിയ വാഹനങ്ങൾ കുടുങ്ങിയതോടെ വലിയ ഗതാഗതക്കുരുക്കിനും ഇത് കാരണമായി. ജയിലിന് തൊട്ടുചേർന്നുള്ള സിവിൽ സ്‌റ്റേഷന്റെ പ്രവർത്തനത്തെയും ഷൂട്ടിംഗ് ബാധിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ആർഡി ഓഫീസ് പ്രവർത്തിക്കുന്നത്. ഓഫീസ് സമയം കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരും കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടി.