Entertainment

‘പെണ്‍മക്കള്‍ക്കായി’; വനിതാ ദിനത്തിൽ മക്കളെ സാക്ഷിയാക്കി ഷുക്കൂര്‍ വക്കീലും ഭാര്യയും വിവാഹിതരായി

വനിതാ ദിനത്തിൽ പുതിയ അദ്ധ്യായം എഴുതിച്ചേർത്ത് അഭിഭാഷകനും സിനിമാ താരവുമായ സി. ഷുക്കൂർ. മുസ്ലിം പിന്തുടർച്ചവകാശ നിയമത്തിലെ പ്രതിസന്ധി മറികടക്കാൻ സ്പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം ഷുക്കൂർ വക്കീലും ഭാര്യ ഷീനയും വീണ്ടും വിവാഹിതരായി. മൂന്ന് പെൺമക്കളുടെ സാന്നിധ്യത്തിൽ ഹൊസ്ദുർഗ് രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹ ചടങ്ങുകൾ.(Advocate shukkur remarried his wife sheena)

ബന്ധുക്കളുടെയും സഹപ്രവർത്തകരെയും സാക്ഷികളാക്കിയാണ് അഡ്വ. സി. ഷുക്കൂറും ഭാര്യ ഷീനയും 28 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹിതരായത്. പുതിയ ചർച്ചകൾക്കും തിരുത്തലുകളിലേക്കും ദിശ നൽകിയ ഒത്തുചേരലിൽ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട മാതാപിതാക്കളിൽ അഭിമാനിക്കുന്നുവെന്ന് അഭിഭാഷക ദമ്പതിമാരുടെ പെൺമക്കൾ പറഞ്ഞു.1994 ഒക്ടോബർ ആറിന് പൂർണമായും മതാചാര പ്രകാരമായിരുന്നു ഇരുവരുടെയും ആദ്യ വിവാഹം.

മുസ്ലിം പിന്‍തുടര്‍ച്ചാ നിയമപ്രകാരം ആണ്‍മക്കളുണ്ടെങ്കിലെ മുഴുവന്‍ സ്വത്തും കൈമാറാനാകൂ. ഷൂക്കൂറിനും ഷീനയ്ക്കും മൂന്ന് പെണ്‍മക്കളായതിനാല്‍ സ്വത്തിന്റെ മൂന്നില്‍രണ്ട് ഓഹരി മാത്രമാണ് മക്കള്‍ക്ക് കിട്ടുക. ബാക്കി സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.

ഇയൊരു പ്രതിസന്ധി മറികടക്കാനാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും കല്യാണം കഴിക്കുന്നതെന്ന് അഡ്വ ഷുക്കൂര്‍ ഫേസ്ബുക്കിൽ പറയുന്നു. രണ്ടുതവണയുണ്ടായ കാര്‍ അപകടമാണ് ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്കുകൂടി ആലോചനയെത്താന്‍ കാരണമായതെന്നും ഷുക്കൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.