Entertainment

നടനും സംവിധായകനുമായ മനോബാലയുടെ സംസ്കാരം ഇന്ന് നടക്കും

ചെന്നൈയിൽ അന്തരിച്ച പ്രമുഖ നടനും സംവിധായകനുമായ മനോബാലയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിയ്ക്ക് വൽസരവാക്കം വൈദ്യുത ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ. ഇന്നലെ മന്ത്രിമാരായ ഉദയനിധി സ്റ്റാലിൻ, എം എ സുബ്രഹ്‌മണ്യം,നടന്മാരായ വിജയ്, ആര്യ, സിദ്ധാർത്ഥ് തുടങ്ങി നിരവധി പ്രമുഖർ മനോബാലയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

കരൾ രോഗ ബാധയെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മനോബാല മരിച്ചത്. നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 40 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. തമിഴ്, മലയാളം, തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിലായി ഇരുനൂറിൽ അധികം ചിത്രങ്ങളിൽ മനോബാല അഭിനയിച്ചു.

പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ അസിസ്റ്റന്റായി സിനിമാ മേഖലയിൽ എത്തിയ മനോബാല 1982 ൽ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊർകാവലൻ, മല്ല് വെട്ടി മൈനർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായ മനോബാല മാറി. പിതാമഗൻ, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്‌സ് പാണ്ഡിയൻ, അരമനൈ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ചെയ്ത ഹാസ്യ വേഷങ്ങൾ മറക്കാൻ സാധിക്കില്ല.